60-ാം വയസിൽ നടൻ ആശിഷ് വിദ്യാർത്ഥിക്ക് രണ്ടാം വിവാഹം; വധു രുപാലി

google news
ashish vidyarthis second marriage at the age of 60
 

നടൻ ആശിഷ് വിദ്യാർഥി വിവാഹിതനായി. അസം സ്വദേശിയും ഫാഷൻ ഡിസൈനറുമായ രുപാലി ബറുവയാണ് വധു. 60ാം വയസിലെ താരത്തിന്റെ രണ്ടാം വിവാഹമാണ്. കൊൽക്കത്തയിൽ വച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ആശിഷ് വിദ്യാർഥിയുടെ വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിവാഹത്തിന് ശേഷം ആശിഷും രൂപാലിയും ചേ‍ർന്ന് റിസപ്ഷനും നടത്തി. 

ജീവിതത്തിലെ ഈ ഘട്ടത്തില്‍ രുപാലിയെ പോലെയൊരാളെ കൂടെ കൂട്ടാൻ കഴിഞ്ഞുവെന്നതോര്‍ക്കുമ്പോള്‍ സവിശേഷമായ അനുഭവമാണെന്നായിരുന്നു വിവാഹശേഷം ആശിഷ് വിദ്യാര്‍ഥിയുടെ പ്രതികരണം. കുറച്ചു നാളുകൾക്ക് മുൻപാണ് ഇരുവരും കണ്ടുമുട്ടുന്നത്. തുടർന്ന് വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു എന്നും താരം പറഞ്ഞു. 

വിവാഹം ലളിതമായ ചടങ്ങായിരിക്കണമെന്ന് രണ്ട് പേർക്കും നിർബന്ധമുണ്ടായിരുന്നുവെന്ന് രൂപാലി പറഞ്ഞു. സ്ക്രീനിൽ വില്ലനാണെങ്കിലും ജീവിതത്തിൽ ആശിഷ് നല്ല മനുഷ്യനാണെന്നും അതാണ് തന്നെ അദ്ദേഹത്തിലേയ്ക്ക് അടുപ്പിച്ചതെന്നും രൂപാലി കൂട്ടിച്ചേർത്തു. നിരവധി പേരാണ് ഇരുവർക്കും ആശംസകൾ അറിയിച്ചിരിക്കുന്നത്.

നേരത്തെ നടി രജോഷിയെ ആയിരുന്നു ആശിഷ് വിദ്യാര്‍ഥി വിവാഹം ചെയ്തിരുന്നത്. ഈ ബന്ധത്തില്‍ ആര്‍ത് എന്നൊരു മകനുമുണ്ട് ഇദ്ദേഹത്തിന്. 

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, ഒഡിയ, മറാഠി, ബംഗാളി എന്നീ ഭാഷകളിൽ ആശിഷ് വിദ്യാ‍ർത്ഥി അഭിനയിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ 11 ഭാഷകളിലായി 300ലധികം സിനിമകളിൽ ആശിഷ് വിദ്യാർത്ഥി അഭിനയിച്ചു കഴിഞ്ഞു. 1995-ൽ തന്റെ ആദ്യ ചിത്രമായ ദ്രോഹ്കാലിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് അദ്ദേഹം സ്വന്തമാക്കി.
 
മലയാളത്തിലേക്ക് വന്നാല്‍ സിഐഡി മൂസ, ഐജി, ചെസ്, ബാച്ച്‍ലര്‍ പാര്‍ട്ടി എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളിലൂടെയാണ് ആശിഷ് വിദ്യാര്‍ഥി ശ്രദ്ധേയനായത്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരത്തിന്റെ ബ്ലോ​ഗുകളെല്ലാം വൈറലാണ്. 

 
അതേസമയം സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹത്തെ വിമര്‍ശിച്ചും പരിഹസിച്ചുമുള്ള കമന്‍റുകളും ഏറെ വരുന്നുണ്ട്. ഇവിടെയും പ്രായം തന്നെയാണ് പ്രധാന ചര്‍ച്ചയാകുന്നത്. പലരും ഇവരുടെ വിവാഹഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്. വിവാഹത്തിന്‍റെയോ പ്രണയത്തിന്‍റെയോ കാര്യം വരുമ്പോള്‍ പ്രായം ഒരു ഘടകമാകേണ്ടത് വ്യക്തിപരമായ താല്‍പര്യത്തിലാണെന്നും മറ്റുള്ളവര്‍ക്ക് അതില്‍ അഭിപ്രായമോ അഭിപ്രായവ്യത്യാസമോ ഉണ്ടെങ്കില്‍ അത് പ്രകടിപ്പിക്കേണ്ട കാര്യമില്ലെന്നും ഒരു വിഭാഗം പേര്‍ ചൂണ്ടിക്കാട്ടുന്നു.  

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags