കൊച്ചി: ശുഭാനന്ദ ഗുരുദേവൻ രചിച്ച “ആനന്ദം പരമാനന്ദമാണ് എൻ്റെ കുടുംബം” എന്ന ഭക്തിഗാനത്തെ കള്ളുഷാപ്പിൻ്റെ പശ്ചാത്തലത്തിൽ വികലമായി ചിത്രീകരിച്ച ചുരുളി എന്ന ചലച്ചിത്രം ഉടൻ പിൻവലിച്ച് ശുഭാനന്ദ ഗുരുദേവ വിശ്വാസികളോട് ആ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ മാപ്പു പറയണമെന്ന് വിശ്വഹിന്ദു പരിഷത്ത്.
സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾ പോലും പരിഗണിക്കാതെ അശ്ലീലവും ആഭാസവും നിറഞ്ഞ ഈ ചിത്രത്തിൽ ആദ്ധ്യാത്മിക തേജസായിരുന്ന ശുഭാനന്ദ ഗുരുദേവൻ്റെ കൃതിയെ സംസ്ക്കാര രഹിതമായി ചിത്രീകരിച്ച നടപടി തീർത്തും അപലപനീയമാണെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് വിജി തമ്പിയും ജനറൽ സെക്രട്ടറി വി ആർ രാജശേഖരനും പ്രസ്താവനയിൽ പറഞ്ഞു. ശുഭാനന്ദ ഗുരുദേവ ജന്മ സ്ഥലമായ മാന്നാറിലെ എം എൽ എ കൂടിയായ സാംസ്കാരിക മന്ത്രി ഇക്കാര്യത്തിൽ ഇടപെട്ടില്ലായെങ്കിൽ വിശ്വഹിന്ദു പരിഷത്ത് ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും അവർ അറിയിച്ചു.
Comments