കേരളത്തെ പ്രശംസിച്ച് ചലച്ചിത്ര താരം പ്രകാശ് രാജ്. താൻ രണ്ട് ഇന്ത്യയിൽ നിന്നാണ് വരുന്നതെന്നും അതിൽ കേരളം ഉൾപ്പെടുന്ന ഇന്ത്യയിലാണ് സ്വതന്ത്രമായി ശ്വസിക്കാൻ കഴിയുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന പ്രസിഡന്റും സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന ഡോ.എൻ എം മുഹമ്മദാലിയുടെ പേരിലുള്ള എൻഡോവ്മെന്റ് അവാർഡ് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഞാൻ വരുന്നത് രണ്ട് ഇന്ത്യയിൽ നിന്നാണ് ആദ്യത്തേത് സാന്താക്ലോസ് മൂർദാബാദ് എന്ന് ആക്രോശിക്കുന്ന വിഡ്ഢികളുടെ ഇന്ത്യ. രണ്ടാമത്തെ ഇന്ത്യ കേരളം ഉൾപ്പെടുന്നത്. കേരളം ഉൾപ്പെടുന്ന ഇന്ത്യയിൽ മാത്രമാണ് എനിക്കു സ്വതന്ത്രമായി ശ്വസിക്കാൻ കഴിയുന്നത്. ഈ രാക്ഷസന്മാരെ പടിക്കു പുറത്തു നിർത്തുന്ന ദൈവത്തിൻ്റെ സ്വന്തം നാടിന് എൻ്റെ നന്ദി”- പ്രകാശ് രാജ് പറഞ്ഞു.
വർഗീയ ഫാഷിസ്റ്റു ശക്തികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്നയാളാണ് പ്രകാശ് രാജെന്ന് പുരസ്കാരം സമ്മാനിച്ചുകൊണ്ട് സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. സ്ക്രീനിൽ വില്ലനായിട്ടുണ്ടെങ്കിലും ജീവിതത്തിൽ യഥാർഥ വില്ലന്മാരെ തുറന്നുകാട്ടുന്ന നായകനാണ് പ്രകാശ് രാജ്. അദ്ദേഹത്തെ ആദരിക്കുന്നതിലൂടെ ഇന്ത്യൻ ഭരണഘടനയെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയെയുമാണ് ആദരിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു. ഹിന്ദുത്വ ശക്തികൾ ഉയർത്തുന്ന ഭീഷണികൾ നേരിട്ട് നിർഭയമായി അദ്ദേഹം പൗരസ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയർത്തുന്നു. ആ ശബ്ദം ഇനിയും കൂടുതൽ ഉച്ചത്തിൽ ഉയരട്ടെ എന്ന് സ്പീക്കർ കൂട്ടിച്ചേർത്തു.
സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, നീതി തുടങ്ങിയ പൗരാവകാശങ്ങൾക്ക് വേണ്ടി ഇന്ത്യയിൽ ഏറ്റവും ശക്തമായി പോരാടുന്ന കലാകാരനാണ് പ്രകാശ് രാജ്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും പത്രപ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയുമായ ഗൗരി ലങ്കേഷിനെ വർഗീയ ഫാഷിസ്റ്റു ശക്തികൾ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം പൊതുരംഗത്തേക്ക് വന്നത്. സാമൂഹിക പ്രശ്നങ്ങളിൽ തന്റേതായ നിലപാടുകൾ പറയുന്നതിൽ മടികാണിക്കാത്ത നടന്മാരിൽ ഒരാളാണ് പ്രകാശ് രാജ്. പലപ്പോഴും പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം വിമർശങ്ങൾക്കും പ്രകാശ് രാജ് പാത്രമായിട്ടുണ്ട്. നിരവധി മലയാള സിനിമയുടെ ഭാഗമാകാൻ നടന് സാധിച്ചിട്ടുണ്ട്.
Comments