'ബലമായി കിടക്കയിലേക്ക് തള്ളിയിട്ടു'; മല്ലു ട്രാവലര്‍ക്കെതിരായ പീഡനപരാതിയില്‍ പ്രതികരിച്ച് സൗദി യുവതി

കൊച്ചി: വ്‌ളോഗറായ മല്ലുട്രാവലര്‍ എന്ന ഷാക്കിര്‍ സുബ്ഹാന്‍ അപമര്യാദയായി പെരുമാറിയെന്ന കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരിയായ സൗദി സ്വദേശിനി. എറണാകുളത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയാണ് അപമര്യാദയായി പെരുമാറിയതെന്നും സംഭവത്തില്‍ സൗദി എംബസിയെയും സൗദി കോണ്‍സുലേറ്റിനെയും വിവരമറിയിച്ചിട്ടുണ്ടെന്നും പരാതിക്കാരി സാമൂഹിക മാധ്യമത്തിലൂടെ വ്യക്തമാക്കി.
അതിഥികളെ ദൈവത്തെ പോലെ കാണുന്നവരാണ് ഇന്ത്യക്കാരെന്നും ഇത്തരമൊരു ദുരനുഭവം ആദ്യമായാണ് തനിക്കുണ്ടാകുന്നതെന്നും സൗദി യുവതി യൂട്യൂബ് വിഡിയോയിലൂടെ പ്രതികരിച്ചു.
അതേസമയം, തനിക്കെതിരേയുള്ള പരാതി വ്യാജമാണെന്നായിരുന്നു മല്ലുട്രാവലറിന്റെ പ്രതികരണം. സാമൂഹികമാധ്യത്തിലെ റീച്ചിനും പ്രൊമോഷന്‍സിനും വേണ്ടിയാണ് അവര്‍ ഇതെല്ലാം ചെയ്യുന്നതെന്നും മല്ലുട്രാവലര്‍ ആരോപിച്ചു.
യുവതിയുടെ വാക്കുകള്‍:
എനിക്ക് സംഭവിച്ചത് എന്താണെന്നതില്‍ ഒരു ക്ലാരിറ്റി വരുത്താനാണ് ഈ വിഡിയോ ചെയ്യുന്നത്. മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന ഷക്കിര്‍ സുബാന്‍ എന്നെയും പങ്കാളി ജിയാനെയും ഒരു മീറ്റിംഗിനായി ഹോട്ടലിലേക്ക് ക്ഷണിച്ചു. അവിടെ വച്ച് ഞങ്ങളെ ഷക്കിറിന്റെ മുറിയിലേക്ക് വിളിച്ചു. ജിയാന്‍ പുറത്തുനിന്നു, ഞാന്‍ മാത്രമാണ് അകത്തേക്ക് പോയത്. അവിടെ വച്ച് ഷാക്കിര്‍ എന്നോട് മോശമായി പെരുമാറി. എന്നെ ബെഡിലേക്ക് തള്ളിയിട്ട്, ശാരീരികമായി ആക്രമിച്ചു. അവിടെവച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും അയാള്‍ അതിക്രമം തുടര്‍ന്നു.
എന്തിനാണ് അനുവാദമില്ലാതെ എന്റെ ശരീരത്തില്‍ തൊടുന്നതെന്ന് ഞാന്‍ ചോദിച്ചു. താനൊരു പുരുഷനാണെന്നും തനിക്ക് വികാരങ്ങള്‍ ഉണ്ടെന്നുമായിരുന്നു അയാളുടെ മറുപടി. അവിടെ നിന്ന് പുറത്തുകടന്ന ഞാന്‍ ജിയാനെയും കൂട്ടി തിരികെ മുറിയിലേക്ക് പോകാമെന്നാവശ്യപ്പെട്ടു. സംഭവിച്ചതെന്താണെന്ന് ജിയാനോട് ഞാന്‍ അപ്പോള്‍ പറഞ്ഞില്ല. ജിയാന്‍ ഷക്കിറുമായി പ്രശ്‌നമുണ്ടാക്കും എന്നറിയാവുന്നതുകൊണ്ടായിരുന്നു അത്. തിരിച്ച് ഞങ്ങളുടെ ഹോട്ടലില്‍ തിരിച്ചെത്തിയ ശേഷമാണ് ജിയാനോട് സംഭവിച്ചതെല്ലാം തുറന്നുപറഞ്ഞത്. പിന്നാലെ ഡല്‍ഹിയിലെ സൗദി എംബസിയിലും മുംബൈയിലെ സൗദി കോണ്‍സുലേറ്റിലും വിവരമറിയിച്ചു. എറണാകുളത്ത് പൊലീസിലും പരാതി നല്‍കി.
ഞാനൊരു നിയമബിരുദധാരിയാണ്. ഒരാളുടെ ശരീരത്തിലും അവരുടെ അനുവാദമില്ലാതെ സ്പര്‍ശിക്കാന്‍ ആര്‍ക്കും അനുമതിയില്ല. അതിഥി ദേവോ ഭവ എന്നാണ് ഇന്ത്യക്കാര്‍ അതിഥികളെ കണക്കാക്കുന്നത്. ഇതാദ്യമായാണ് എനിക്കിങ്ങനെ ഒരനുഭവം ഉണ്ടാകുന്നത്. കേരളത്തിലുള്ളവരോട്, പ്രത്യേകിച്ച് പെണ്‍കുട്ടികളോട് എനിക്ക് പറയാനുള്ളത് നിങ്ങള്‍ക്ക് ഇങ്ങനെയൊരു അനുഭവമുണ്ടായാല്‍ മടിച്ചുനില്‍ക്കരുത്, അത് തുറന്നുപറയാനും പൊലീസില്‍ പരാതി നല്‍കാനും തയ്യാറാകണം എന്നാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം