ഗീതം എന്ന സിനിമയിൽ ഗസ്റ്റ് റോളിൽ എത്തിയ മോഹൻലാൽ പിന്നീട് ഒരിക്കലും സംവിധായകൻ സാജന്റെ സിനിമയിൽഅഭിനയിച്ചിട്ടില്ല. അന്ന്, അവസാന ദിവസം ഡബ്ബിങ് കഴിഞ്ഞു പോകുമ്പോൾ ഇനി നമ്മൾ തമ്മിൽ കാണില്ല എന്ന് പറഞ്ഞു തന്നെയായിരുന്നു മോഹൻലാൽ അവിടെ നിന്നും ഇറങ്ങിയത്. എന്നാൽ അതിന് കാരണം അന്ന് അതെ സിനിമയിൽ നായക വേഷത്തിൽ ഉണ്ടായിരുന്ന മമ്മൂട്ടിയാണെന്ന് സംവിധായകൻ പറയുന്നു.
മമ്മൂട്ടി നായകനായ ചിത്രത്തിൽ ഗസ്റ്റ് റോളായിരുന്നു മോഹൻലാലിന് ഉണ്ടായിരുന്നത്. ഗസ്റ്റ് റോളായിട്ടും ഉണ്ടായിരുന്ന വേഷം നല്ലതായതിനാലാണ് മോഹൻലാൽ അഭിനയിക്കാൻ തയ്യാറായത്. എന്നാൽ ഡബ്ബിങ് സമയത്ത് മോഹൻലാലിന്റെ ഏതാനും ഡയലോഗുകൾ വെട്ടേണ്ടി വന്നു. ഇത് സംവിധായകൻ സാജനോട് മോഹൻലാൽ ചോദിക്കുകയും ചെയ്തു. എന്നാൽ അത് മാറ്റേണ്ടി വന്നു എന്ന് സാജൻ അറിയിച്ചു. അത് എന്തെ ഒഴിവാക്കി എന്ന് ചോദിച്ചപ്പോൾ അത് വേണ്ട എന്ന് സാജൻ പറഞ്ഞപ്പോൾ, ഓഹോ, വേണ്ടല്ലേ എന്ന് മോഹൻലാൽ തിരിച്ചു ചോദിച്ചു. അത് മോഹൻലാലിനെ മുറിവേൽപ്പിച്ചെന്ന് സാജൻ കരുതുന്നു.
ഇതിന് ശേഷം ഡബ്ബിങ് പൂർത്തിയായ ശേഷമാണ് മോഹൻലാൽ നമ്മൾ തമ്മിൽ വീണ്ടും കാണില്ലെന്ന് അറിയിച്ചത്. പിന്നീട് ഒരിക്കലും ഇരുവരും ഒരുമിച്ചിട്ടില്ല. യഥാർത്ഥത്തിൽ മമ്മൂട്ടി ആവശ്യപ്പെട്ടത് പ്രകാരമാണ് അന്ന് ചില ഡയലോഗുകൾ മാറ്റേണ്ടി വന്നത്. അക്കാര്യം എസ്.എൻ സ്വാമിക്കും അറിയാമെന്ന് സാജൻ പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ ഇന്റർവ്യൂവിൽ ആണ് സാജൻ ഇക്കാര്യം വെളിപ്പെടുത്തിയത്. മോഹൻലാൽ ഫാൻസിന്റെ പേരിലുള്ള ഫേസ്ബുക് പേജിലാണ് ഇക്കാര്യം വീണ്ടും പബ്ലിഷ് ചെയ്തിരിക്കുന്നത്,
1986 ഒക്ടോബർ 9 നായിരുന്നു ഗീതം റിലീസ് ചെയ്തത്. സാജൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ ആശാ മാത്യുവും തിരക്കഥ എസ്.എൻ സ്വാമിയുമാണ് എഴുതിയിരിക്കുന്നത്. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് പുറമെ ഗീത, തിലകൻ, ശ്രീവിദ്യ, ഇന്നസെന്റ്, മാള അരവിന്ദൻ, സുകുമാരി തുടങ്ങിയവരും വേഷമിട്ടിരിക്കുന്നു. ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു ചിത്രം.
Comments