അഗർത്തല: ത്രിപുരയിൽ സിപിഎം ഓഫീസുകൾക്ക് നേരെ വീണ്ടും അക്രമം. സംസ്ഥാന തലസ്ഥാനമായ അഗർത്തലയിൽ സിപിഎമ്മിന്റെ രണ്ട് ഓഫീസുകൾ അജ്ഞാതർ അഗ്നിക്കിരയാക്കി.
സിപിഎമ്മിന്റെ സംസ്ഥാന ആസ്ഥാനമായ ഭാനു സ്മൃതി ഭവനും ദശരഥ് ഭവനുമാണ് അഗ്നിക്കിരയാക്കിയത്. ഓഫീസിനു പുറത്തുണ്ടായിരുന്ന നിരവധി വാഹനങ്ങളും കത്തിനശിച്ചു.
ചില ജില്ലകളിൽ അടുത്തിടെ സിപിഎമ്മുമായി ഉണ്ടായ സംഘർഷങ്ങളിൽ പ്രതിഷേധിച്ച് ബിജെപി അഗർത്തലയിൽ മാർച്ച് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം.
അക്രമത്തിന് പിന്നിൽ ബിജെപിയെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു. സിപിഎമ്മിനൊപ്പം ആരോപണവുമായി തൃണമൂൽ കോൺഗ്രസും രംഗത്തെത്തി. ത്രിപുരയിൽ ബിജെപി പ്രവർത്തകർ സ്റ്റുഡിയോകളും വാഹനങ്ങളും കത്തിച്ചതായി മുകുൾ റോയി ആരോപിച്ചു.
കഴിഞ്ഞ ദിവസം വിവിധയിടങ്ങളില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മണിക് സര്‍ക്കാറിനെ സ്വന്തം മണ്ഡലമായ ധന്പൂരില് ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷത്തിന് തുടക്കം. ധന്‍പൂരിലെ കതാലിയയില്‍ ഒരു രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.
തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകര്‍ പ്രദേശത്ത് സംഘടിക്കുകയും മണിക് സര്‍ക്കാറിന് സംരക്ഷണ കവചം ഒരുക്കുകയും ചെയ്തു. ഇതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷം വിവിധ മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു.
Comments