ആലപ്പുഴ: കേരളത്തിലെ ക്രമസമാധാന നില തകർന്നുവെന്ന് രമേശ് ചെന്നിത്തല. ഗൂണ്ടാ സംഘങ്ങൾ വിഹരിക്കുമ്പോഴും പോലീസ് നിഷ്ക്രീയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ യഥാർഥ പ്രതികളെ പിടികൂടാനായില്ലെന്നും പ്രതികൾ സംസ്ഥാനം വിട്ടുവെങ്കിൽ ഉത്തരവാദിത്തം പോലീസിനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുൻകരുതൽ സ്വീകരിച്ചിരുന്നെങ്കിൽ രണ്ടാമത്തെ കൊലപാതകം ഒഴിവാക്കാമായിരുന്നു. കേരളത്തിലെ ക്രമസമാധാന നില തകർന്നു. പോലീസ് നിഷ്ക്രീയമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. കുറ്റകൃത്യങ്ങൾക്കായി ആംബുലൻസ് ഉപയോഗിക്കുന്ന പ്രവണത തടയണം. സംഘടനകൾക്ക് പരിപൂർണ്ണ നിയന്ത്രണം നൽകാതെ സർക്കാരിന് ഇടപെടാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം, വിമർശനത്തെ തള്ളി മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ പോലീസിന് വീഴ്ച്ചയില്ലെന്ന് മന്ത്രി പറഞ്ഞു. അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്. യഥാര്‍ത്ഥ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായും മന്ത്രി പറഞ്ഞു. പ്രതികൾ ഒരു കാരണവശാലും രക്ഷപ്പെടില്ലെന്നും ഏവിടെപോയാലും പിടിയിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രൺജീതിന്റെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.