കൊൽക്കത്ത: മുൻ ഐ.എ.എസ് ഓഫിസറും മലയാളിയുമായ ഡോ. സി.വി ആനന്ദബോസ് പശ്ചിമ ബംഗാൾ ഗവർണർ. ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിയായ ഒഴിവിലാണ് നിയമനം. മണിപ്പൂർ ഗവർണർ എൽ. ഗണേശനായിരുന്നു ബംഗാളിന്റെ താൽക്കാലിക ചുമതല. ബി.ജെ.പി നേതാവ് കൂടിയാണ് ആനന്ദബോസ്.
മേഘാലയ സർക്കാരിന്റെ ഉപദേഷ്ടാവായി പ്രവർത്തിക്കുകയായിരുന്നു സി.വി ആനന്ദബോസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയെന്ന് സി വി ആനന്ദ ബോസ് പറഞ്ഞു. ഭരണഘടന അനുസരിച്ച് ഭരണപക്ഷവും പ്രതി പക്ഷവുമായി യോജിച്ച് പ്രവർത്തിക്കുമെന്നും ആനന്ദ ബോസ് പ്രതികരിച്ചു. സിവിൽ സർവീസിലെ പ്രവർത്തനം കരുത്താകും. സുഗമമായ ഭരണമാണ് ലക്ഷ്യം വെക്കുന്നതെന്നും ലക്ഷ്മണരേഖയിൽ നിന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1951ന് ജനുവരി രണ്ടിന് കോട്ടയം മാന്നാനത്ത് ജനിച്ച അദ്ദേഹം 1977ലാണ് ഐ.എ.എസിൽ ചേരുന്നത്. കേരളത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി, അഡീഷനൽ ചീഫ് സെക്രട്ടറി, വിവിധ ജില്ലകളിൽ കലക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി റാങ്കിലാണ് വിരമിച്ചത്.
2019 ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് ബി.ജെ.പിയിൽ ചേരുന്നത്. പാലക്കാട് കോട്ട മൈതാനത്ത് നടന്ന ബി.ജെ.പി പൊതുസമ്മേളനത്തിൽ അന്ന് പാർട്ടി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷായിൽനിന്നാണ് അംഗത്വം സ്വീകരിച്ചത്.
Comments