പാറ്റ്ന: വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് മകള്‍ രോഹിണി ആചാര്യ വൃക്ക ദാനം നൽകും. കുടുംബാംഗങ്ങളാണ് വിവരം അറിയിച്ചത്.
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അടിയന്തരമായി നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സിംഗപ്പൂരിലുള്ള അദ്ദേഹത്തിന്റെ മകള്‍ രോഹിണി വൃക്ക നൽകുമെന്ന് അറിയിച്ചത്.
അതേസമയം, വൃക്ക മാറ്റിവയ്ക്കൽ തീയതിയും സ്ഥലവും ഇതുവരെ വ്യക്തമായിട്ടില്ല. നേരത്തെ ചികിത്സയ്ക്കായി ഡൽഹിയിലും റാഞ്ചിയിലും ലാലുവിനെ പലതവണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
നവംബർ 20 നും 24 നും ഇടയിൽ അദ്ദേഹം വീണ്ടും സിംഗപ്പൂർ സന്ദർശിക്കാൻ സാധ്യതയുണ്ട്, ഈ സമയത്ത് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ സാധ്യതയുണ്ടെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
ജാർഖണ്ഡ് ഹൈക്കോടതി ഏപ്രിലിൽ ജാമ്യം അനുവദിച്ചതിനെത്തുടർന്ന് കാലിത്തീറ്റ കുംഭകോണക്കേസുകളിൽ ലാലു പ്രസാദ് ജാമ്യത്തിലാണ്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി വിദേശത്തേക്ക് പോകാൻ കഴിഞ്ഞ മാസം കോടതി അനുമതി നൽകിയിരുന്നു.
Comments