ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2023 ജി-20 ഉച്ചകോടിയുടെ ലോഗോയിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര ഉൾപ്പെടുത്തിയ നടപടിയെ വിമർശിച്ച് കോൺഗ്രസ്. ഇത്തരത്തില്‍ സ്വയം പ്രചാരണം നടത്താന്‍ നാണമില്ലേയെന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു. അടുത്തവര്‍ഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയില്‍ ഇന്ത്യയാണ് അധ്യക്ഷത വഹിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി പ്രകാശനം ചെയ്ത ലോഗോയാണ് വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്.
താമര ചിഹ്നം ലോഗോയിൽ ഉൾപ്പെടുത്താനുള്ള നീക്കം ഞെട്ടിച്ചെന്നും പാർട്ടി പ്രചരണത്തിനായി നാണമില്ലാതെ ഏത് വേദിയും ബിജെപി ഉപയോഗിക്കുമെന്നും കോൺഗ്രസ് നേതാവ് ജയറാം രമേഷ് പ്രതികരിച്ചു. കോൺഗ്രസ് പതാക ദേശീയ പതാകയായി നിശ്ചയിക്കണമെന്ന നിർദേശം തള്ളിയ ജവഹർലാൽ നെഹ്റുവിന്റെ തീരുമാനം രമേഷ് ബിജെപിയെ ഓർമപ്പെടുത്തി.
കോണ്‍ഗ്രസിന് മറുപടിയുമായി ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല രംഗത്തുവന്നു. താമര രാജ്യത്തിന്റെ ദേശീയ പുഷ്പമാണ്. താമരയാണ് ലക്ഷ്മി ദേവിയുടെ ഇരിപ്പിടം. ദേശീയപുഷ്പത്തെ കോണ്‍ഗ്രസ് എതിര്‍ക്കുന്നുണ്ടോ?, ബിജെപി വക്താവ് ചോദിച്ചു. ഇനി ഇതിന്റെ പേരില്‍ നിങ്ങള്‍ കമല്‍ നാഥിന്റെ പേരിലെ ‘കമല്‍’ എടുത്ത് മാറ്റുമോയെന്നും അദ്ദേഹം ചോദിച്ചു.
മാത്രമല്ല, രാജീവ് എന്ന വാക്കിന്റെ അര്‍ഥം താമര എന്നാണല്ലോ? അതില്‍ കോണ്‍ഗ്രസ് എന്തെങ്കിലും അജണ്ട കാണുന്നുണ്ടോയെന്നും ഷെഹ്സാദ് ചോദിച്ചു. താമര ഇന്ത്യയുടെ സംസ്കാരത്തേയും പാരമ്പര്യത്തേയും സൂചിപ്പിക്കുന്നു. ജി20 ലോഗോയില്‍ ഇടംപിടിച്ച താമര, ദേശീയപുഷ്പത്തേയും നമ്മുടെ സംസ്കാരത്തേയും സിരകളിലൊഴുകുന്ന അഭിമാനത്തേയും സൂചിപ്പിക്കുന്നതാണെന്നും ബിജെപി വക്താവ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് ജി-20 ഉച്ചകോടിയുടെ ലോഗോ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തത്. ലോഗോയിലുൾപ്പെടുത്തിയ ദേശീയ പതാകയുടെ നിറങ്ങൾ രാജ്യത്തിന്റെ വൈവിധ്യം സൂചിപ്പിക്കുന്നതായും താമര ചിഹ്നം പ്രതിസന്ധികളിലും വളരുന്ന രാജ്യത്തെ ചൂണ്ടിക്കാട്ടുന്നുവെന്നുമാണ് അധികൃതർ അറിയിച്ചത്.
നവംബര്‍ 15,16 തീയതികളില്‍ ഇന്തോനേഷ്യയിലെ ബാലിയിലാണ് ജി20 ഉച്ചകോടി നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള രാഷ്ട്രത്തലവന്മാര് യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നുണ്ട്.
Comments