
ന്യൂഡല്‍ഹി: നാല് ദിവസത്തെ സന്ദർശനത്തിനായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ജിഎസ്ടി കുടിശ്ശിക ഉൾപ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
മമത ബാനര്‍ജി തൃണമൂല്‍ എംപിമാരുടെ യോഗം വിളിച്ച് പാർലമെന്‍റിന്‍റെ നിലവിലെ സമ്മേളനത്തെക്കുറിച്ചും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു. പശ്ചിമ ബംഗാളിലെ ഏഴ് പുതിയ ജില്ലകളുടെ പേരുകൾ സംബന്ധിച്ച നിർദേശങ്ങളും മമത എംപിമാരോട് ആരാഞ്ഞു.
രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി മമത ബാനർജി നാളെ കൂടിക്കാഴ്ച നടത്തും. ആഗസ്ത് 7ന് നടക്കുന്ന നിതി ആയോഗ് യോഗത്തിൽ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് നിതി ആയോഗ് ഗവേണിംഗ് കൗൺസിൽ യോഗം ചേരുക. സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും മമതയുടെ പരിഗണനയിലുണ്ടെന്ന് തൃണമൂല്‍ വൃത്തങ്ങള്‍ അറിയിച്ചു.