ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ വെച്ചാണ് നിർണായക കൂടിക്കാഴ്ച നടക്കുക. ഇന്ത്യയും യുകെയുമായി സ്വതന്ത്ര വ്യാപാരക്കരാറിൽ ഏർപ്പെടാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇരു രാജ്യങ്ങളും തമ്മില്‍ അടുത്ത പങ്കാളിത്തം വളര്‍ത്താനും സുരക്ഷാ സഹകരണം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്, തന്ത്രപ്രധാനമായ പ്രതിരോധം, നയതന്ത്ര,സാമ്പത്തിക പങ്കാളിത്തം എന്നിവയെക്കുറിച്ച് ഇരു നേതാക്കളും വിശദമായ ചര്‍ച്ചകള്‍ നടത്തും.തൊഴില്‍ സാദ്ധ്യതകള്‍, സാമ്പത്തിക വളര്‍ച്ച, ഊര്‍ജ്ജ സുരക്ഷ തുടങ്ങിയ വിഷയങ്ങളും മോദി – ബോറിസ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ബോറിസ് ചര്‍ച്ച നടത്തും. റഷ്യയുടെ യുക്രൈന് അധിനിവേശവുമായി ബന്ധപ്പെട്ട നിലപാട് കൂടിക്കാഴ്ചയില്‍ പ്രധാന വിഷയമാവുമെന്നും കരുതുന്നുണ്ട്. ഇന്ത്യയുടെ നിലപാടില്‍ മാറ്റം വരുത്തണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആവശ്യപ്പെട്ടേക്കും. എന്നാല്‍ ശത്രുത വെടിഞ്ഞ് യുക്രൈനും റഷ്യയും സമാധാനത്തിന്റെ പാത പിന്തുടരണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments