ചെന്നൈ: കനത്ത മഴയെ തുടർന്നു തമിഴ്നാട്ടില് പലയിടങ്ങളും വെള്ളത്തിലായി. ചെന്നൈ ഉൾപ്പെടെ പലയിടത്തും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തെ തേനി, ഡിണ്ടിഗൽ, മധുര, ശിവഗംഗ, രാമനാഥപുരം ജില്ലകളിൽ സർക്കാർ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. നവംബർ 15 വരെ സംസ്ഥാനത്ത് കനത്ത മഴ അനുഭവപ്പെടുമെന്ന് വിദഗ്ധർ അറിയിച്ചു.
തിരുവള്ളൂർ, റാണിപ്പേട്ട്, കാഞ്ചീപുരം എന്നീ നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ ചെന്നൈയിലും മറ്റ് പല ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മഴയെ തുടർന്ന് തമിഴ്നാട്ടിലെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ വെള്ളിയാഴ്ചയും അവധി പ്രഖ്യാപിച്ചു.
വൈഗ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നതിനാൽ പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കുകിഴക്കൻ ശ്രീലങ്കയുടെ സമീപ പ്രദേശങ്ങളിലും രൂപംകൊണ്ട ന്യൂനമർദം ശനിയാഴ്ച രാവിലെ വരെ വടക്കുപടിഞ്ഞാറ് തമിഴ്നാട്, പുതുച്ചേരി തീരങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇത് ശനി, ഞായർ ദിവസങ്ങളിൽ തമിഴ്നാട്ടിലും കേരളത്തിലും നീങ്ങാൻ സാധ്യതയുണ്ടെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
Comments