ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെത്തൽവാദിന്റെയും ഗുജറാത്ത് മുൻ ഡിജിപി ആർ.ബി ശ്രീകുമാറിന്റെയും ജാമ്യാപേക്ഷ ഗുജറാത്ത് അഡീഷനൽ പ്രിൻസിപ്പൽ കോടതി തള്ളി. ഗുജറാത്ത് കലാപത്തിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് സുപ്രിംകോടതി ക്ലീൻചിറ്റ് നൽകിയതിന് പിന്നാലെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസിൽ വിവിധ വകുപ്പുകൾ ചുമത്തിയാണ് ടീസ്റ്റ സെത്തൽവാദ്, ആർ.ബി ശ്രീകുമാർ എന്നിവരെയും ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിനെയും അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള അന്നത്തെ ബിജെപി സർക്കാറിനെ അസ്ഥിരപ്പെടുത്താൻ അന്തരിച്ച കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നേതൃത്വത്തിലുള്ള ഗൂഢാലോചനയിൽ ടീസ്റ്റയും ശ്രീകുമാറും പങ്കാളിയായിരുന്നതായും പ്രത്യേക അന്വേഷണസംഘം കുറ്റപ്പെടുത്തിയിരുന്നു.
ജൂണ്‍ 25-നാണ് തീസ്തയേയും ശ്രീകുമാറിനെയും ക്രൈംബാഞ്ച് അറസ്റ്റ് ചെയ്തത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടുള്ള കേസില്‍ പ്രത്യേക അന്വേഷണസംഘം നല്കിയ ക്ലീന്‍ ചിറ്റ് അംഗീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഹര്‍ജി സുപ്രീം കോടതി തളളിയതിന് തൊട്ടടുത്ത ദിവസമാണ് ഇരുവരുടേയും അറസ്റ്റ്. നിരപരാധികളെ കുടുക്കാന്‍ വ്യാജത്തെളിവുകള്‍ ചമച്ച കുറ്റത്തിന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ടിനെതിരെയും കേസെടുക്കുകയും ജൂലായില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
കേസില്‍ വ്യാജരേഖകള്‍ തയ്യാറാക്കിയ പ്രതികള്‍ നിയമനടപടികള്‍ നേരിടണമെന്നും അവര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നും മോദിക്കെതിരായ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ജൂലായ് 21 നാണ് തീസ്തയുടേയും സെതല്‍വാദിന്റേയും ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായത്. ജൂലായ് 26 ന് വിധി പ്രസ്താവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 27ലേക്കും 28 ലേക്കും പിന്നീട് 29 ലേക്കും കോടതി മാറ്റിവെച്ചു. അവസാനം, ശനിയാഴ്ച ജാമ്യാപേക്ഷ നിരാകരിച്ചു കൊണ്ട് സെഷന്‍സ് കോടതി വിധി പ്രസ്താവിക്കുകയായിരുന്നു.