മംഗളൂരു: യുവമോര്‍ച്ച നേതാവിൻ്റെ കൊലപാതകത്തിന് പിന്നാലെ അതീവ ജാഗ്രത പ്രഖ്യാപിച്ച മംഗളൂരുവിൽ വീണ്ടും കൊലപാതകം. സൂറത് കലിൽ യുവാവിനെ നാലംഗ സംഘം വെട്ടിക്കൊന്നു. സൂറത്കൽ മംഗലപ്പെട്ട സ്വദേശി ഫാസിലാണ് കൊലപ്പെട്ടത്.
ദക്ഷിണ കന്നഡയില്‍ സൂറത്ത് കല്ലിലെ ഒരു ടെക്സ്റ്റൈൽ കടയ്ക്കു പുറത്തു നിൽക്കുകയായിരുന്ന ഫാസിലിനെ നാലംഗ അക്രമിസംഘമാണ് കുത്തിക്കൊലപ്പെടുത്തിയത്. രാത്രി എട്ടോടെ ഫാസിലിന്റെ തുണിക്കടയ്ക്കു മുന്നിലായിരുന്നു സംഭവം. വെളുത്ത ഹുണ്ടായി കാറിലെത്തിയ മുഖംമൂടിധരിച്ച സംഘമാണ് ആക്രമണം നടത്തിയത്. ഓടി രക്ഷപെടാന്‍ ശ്രമിച്ച ഫാസിലിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തലയ്ക്കുൾപ്പെടെ നിരവധി വെട്ടേറ്റ ഫാസിൽ സംഭവസ്ഥലത്തു തന്നെ മരിച്ചു.
കടയ്ക്കു പുറത്ത് നാട്ടുകാരുമായി സംസാരിച്ചുകൊണ്ടിരിക്കെ ഫാസിലിനെ പിറകിലൂടെ എത്തിയ സംഘം ക്രൂരമായി മർദിക്കുകയും വെട്ടിക്കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സുള്ള്യയില്‍ കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ വീട്ടിൽ സന്ദർശനം നടത്തി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തിരിച്ചതിനു തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്.
Comments