ന്യൂഡൽഹി: ചെലവ് ചുരുക്കലിന്റെ ഭാഗമായി മൂന്നു ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ. ജീവനക്കാരുടെ സ്ഥിരമായ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നു ശതമാനം ആളുകളെ പിരിച്ചുവിടുകയെന്നും ഇതിൽ കൂടുതലൊന്നും പറയാനില്ലെന്നും സൊമാറ്റോ വക്താവ് വ്യക്തമാക്കി.
കുറഞ്ഞത് 100 ജീവനക്കാരെയെങ്കിലും തീരുമാനം ബാധിച്ചേക്കും. കഴിഞ്ഞ രണ്ടാഴ്ചയായി ഈ പ്രക്രിയ നടക്കുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ഏകദേശം 3,800 ജീവനക്കാരുണ്ടായിരുന്നു. കൊവിഡിനെത്തുടർന്ന് 2020 മെയ് മാസത്തിൽ സൊമാറ്റോ അവസാനമായി 520 ജീവനക്കാരെ അല്ലെങ്കിൽ 13 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു. കൂടാതെ കമ്പനിയുടെ ഉന്നത സ്ഥാനത്തിരുന്ന മൂന്നുപേർ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ രാജിവച്ചിരുന്നു.
സൊമാറ്റോ സഹസ്ഥാപകൻ മോഹിത് ഗുപ്ത, ന്യൂ ഇനീഷ്യേറ്റീവ്സ് തലവൻ രാഹുൽ ഗഞ്ജു, ഇന്റർസിറ്റി ലെജൻഡ്സ് വിഭാഗം മുൻ മേധാവി സിദ്ധാർഥ് ഝാവർ എന്നിവരാണ് രാജിവെച്ചത്.
കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിലെ 434.9 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ സെപ്റ്റംബർ പാദത്തിൽ സൊമാറ്റോയുടെ നഷ്ടം 250.8 കോടി രൂപയായി കുറഞ്ഞു. അതേസമയം, പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 62.20 ശതമാനം ഉയർന്ന് 1,661.3 കോടി രൂപയായി.
Comments