മുംബൈ: മുസ്ലിം സ്ത്രീകളെ വിൽപനക്ക് വെച്ച ‘ബുള്ളി ബായ്’ ആപ്പ് നിർമിച്ചയാൾ അറസ്റ്റിൽ. 21 കാരനായ നീരജ് ബിഷ്ണോയിയാണ് പിടിയിലായത്. അസമിൽ നിന്നാണ് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെ മൂന്നു പേർ ഈ കേസിൽ അറസ്റ്റിലായിരുന്നു. മുഖ്യ പ്രതിയായ 18കാരി യുവതിയടക്കമുള്ളവരാണ് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വച്ച് നേരത്തെ പിടിയിലായത്.
വിശാൽ കുമാർ ഝാ എന്ന 21കാരനായ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ് ആദ്യം പിടിയിലായത്. പിന്നീട് ശ്വേത സിങ് എന്ന 18കാരിയും മായങ്ക് റാവൽ എന്ന 21കാരനും അറസ്റ്റിലായി. വിശാലിനെ ബെംഗളൂരുവിൽ വച്ചും മറ്റ് രണ്ട് പേരെ ഉത്തരാഖണ്ഡിൽ വച്ചുമാണ് പിടികൂടിയത്. സംഭവത്തിനു പിന്നിൽ വലിയ സംഘമുണ്ടെന്നും എല്ലാവരെയും പിടികൂടുമെന്നും മഹാരാഷ്ട്ര ആഭ്യന്തര സഹമന്ത്രി സതേജ് പാട്ടീൽ പറഞ്ഞിരുന്നു.
സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഡിങ് പ്ലാറ്റ്ഫോമായ ഗിത് ഹബിലെ ‘ബുള്ളി ബായ്’ എന്ന ആപ്പിലൂടെ നൂറുകണക്കിന് മുസ്ലിം സ്ത്രീകളെ ചിത്രസഹിതം ലേലത്തിന് വെക്കുകയായിരുന്നു. പ്രശസ്തരായ മുസ്ലിം വനിതാ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണമാണ് ‘ബുള്ളി ബായ്’ എന്ന ആപ്പ് നടത്തിവന്നത്. പൗരത്വസമരത്തിലടക്കം സജീവമായ സ്ത്രീകളും കാണാതായ ജെ എൻ യു വിദ്യാർഥി മുഹമ്മദ് നജീബിന്റെ മാതാവ് ഫാത്തിമ നഫീസുമടക്കം ഈ ആപ്പിലൂടെ വിദ്വേഷ പ്രചരണത്തിന് ഇരയായിരുന്നു.
കഴിഞ്ഞ വർഷം ‘സുള്ളി ഡീൽസ്’ എന്ന പേരിൽ ഇതുപോലെ ഒരു ആപ്പ് പുറത്തുവന്നിരുന്നു. എഴുത്തുകാരി റാണ സഫ്വി, മുതിർന്ന മാധ്യമപ്രവർത്തക ഇസ്മത്ത് ആര, റേഡിയോ ജോക്കി സായിമ, സിഎഎ വിരുദ്ധസമരത്തിൻ്റെ അമരത്തുണ്ടായിരുന്ന വിദ്യാർത്ഥിനേതാക്കളായ ലദീദ സഖലൂൻ, ആയിഷ റെന്ന, ജെഎൻയു വിദ്യാർത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് തുടങ്ങി നിരവധി മുസ്ലിം സ്ത്രീകളെയാണ് ചിത്രങ്ങൾ സഹിതം ആപ്പിൽ വിൽപനയ്ക്കു വച്ചിരിക്കുന്നത്. സുള്ളി ഡീൽസിലും ഇവരുടെ ചിത്രങ്ങൾ പങ്കുവച്ച് വിൽപനയ്ക്കു വച്ചിരുന്നു.
മാധ്യമപ്രവർത്തക ഇസ്മത്ത് ആരയുടെ പരാതിയിൽ ഡൽഹി പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തൻ്റെ പേരും ചിത്രവും സഹിതം ആപ്പിൽ വില്പനയ്ക്ക് വച്ചിരുന്നതിൻ്റെ സ്ക്രീൻഷോട്ട് അടക്കം ഇസ്മത്ത് ആര തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിരുന്നു. ആപ്പിൽ പേര് വന്ന മറ്റുചിലരും സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചു. ഇതേ തുടർന്നാണ് സംഭവം വിവാദമായത്. ശിവസേന എംപി പ്രിയങ്ക ചതുർവേദി അടക്കം നിരവധി പേർ ആപ്പിനെതിരെ രംഗത്തെത്തി.
തുടർന്നാണ് സർക്കാർ നടപടിയെടുത്തത്. പ്രിയങ്കയുടെ ട്വീറ്റിനു മറുപടി ആയാണ് ഐടി മന്ത്രി ആപ്പ് ബ്ലോക്ക് ചെയ്തെന്ന് വ്യക്തമാക്കിയത്. ഇതിനു നന്ദി അറിയിച്ച പ്രിയങ്ക വിഷയത്തിൽ കൂടുതൽ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ‘ബുള്ളി ബായ്’ ആപ്പ് പ്രൊമോട്ട് ചെയ്യാനായി ഉണ്ടാക്കിയ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ഇവര്‍ സിഖ് പേരുകളാണ് നല്‍കിയിരുന്നതെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശമെന്നും മുംബൈ പോലീസ് വ്യക്തമാക്കി.
ശ്വേത സിങ്ങാണ് ബുള്ളി ബായ് ആപ്പിന് വേണ്ടി ട്വിറ്റര്‍ അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തത്. പ്ലസ് ടു പരീക്ഷ പാസ്സായി നില്ക്കുന്ന ശ്വേത, എഞ്ചിനീയറിങ് പ്രവേശനത്തിന് കാത്തിരിക്കുകയാണ്. നേപ്പാളില്‍ നിന്നുള്ള ഒരാളുടെ നിര്‍ദേശം അനുസരിച്ചാണ് ശ്വേത സിങ് പ്രവര്‍ത്തിച്ചിരുന്നതെന്നും മുംബൈ പോലീസ് വ്യക്തമാക്കി. ആപ്പിന് പിന്നില്‍ നിരവധിപേര്‍ക്ക് പങ്കുണ്ടെന്നും പോലീസ് വ്യക്തമാക്കി.
Comments