ന്യൂഡല്‍ഹി: പെഗാസസ് സോഫ്റ്റ്വെയര് ഉപയോഗിച്ച് ചോര്‍ത്തല്‍ നടന്നോ എന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സര്‍ക്കാരുമായി ബന്ധമില്ലാത്ത വിദഗ്ധ സമിതി ഇക്കാര്യങ്ങള്‍ അന്വേഷിച്ച് തീര്‍പ്പ് കല്പ്പിക്കുന്നതില് എതിര്‍പ്പില്ലെന്നും കേന്ദ്രം അറിയിച്ചു.
എന്നാൽ സമിതി എന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിനോട് കോടതി യോജിച്ചില്ല. കേസ് ഇടക്കാല ഉത്തരവിനായി മാറ്റിവച്ചു. വ്യാഴാഴ്ച കേസിൽ ഇടക്കാല ഉത്തരവുണ്ടാകുമെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
അന്വേഷിക്കാൻ നിയോഗിക്കുന്ന പ്രത്യേക സമിതിയിൽ സർക്കാരുമായി ബന്ധമുള്ള ആരും ഉണ്ടാകില്ലെന്നും സമിതിയുടെ അന്വേഷണം കോടതി നിരീക്ഷണത്തിലാക്കുന്നതിൽ എതിർപ്പില്ലെന്നും കേന്ദ്രം വ്യക്തമാക്കിയപ്പോൾ സമിതിയുടെ കാര്യം ആവർത്തിക്കേണ്ടെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
ദേശീയ സുരക്ഷയ്ക്ക് ചില നിരീക്ഷണങ്ങൾ വേണ്ടിവരുമെന്നും ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ കഴിയില്ലെന്നുമാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ ബോധിപ്പിച്ചത്. അവകാശ ലംഘനം ഉയർത്തിയിരിക്കുന്നത് രാജ്യത്തെ പൗരന്മാരാണെന്നും ഒരു വിഭാഗം ആളുകളെ നിരീക്ഷിക്കാൻ പെഗാസസ് സോഫ്റ്റ് വയർ ഉപയോഗിച്ചോ എന്നതാണ് പ്രശ്മെന്നാണ് കോടതി വ്യക്തമാക്കിയത്.
നിയമവിരുദ്ധമായ ഫോണ്‍ ചോര്‍ത്തല്‍ ഇപ്പോഴത്തെ നിയമസംവിധാനത്തില്‍ പ്രായോഗികമായി നടന്നിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. എന്നാല്‍ നിയമപരമായ ചോര്‍ത്തല്‍ നടന്നിട്ടുണ്ടെന്ന് മുന്‍പ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തന്നെ രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. പെഗാസസ് വിഷയം സമിതി അന്വേഷിക്കട്ടേയെന്ന നിലപാട് ആവര്‍ത്തിക്കുന്ന കേന്ദ്രം, പെഗാസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന കാര്യത്തില്‍ മാത്രം വ്യക്തത വരുത്തിയിട്ടില്ല.
കേസ് ഉത്തരവിനായി സുപ്രീംകോടതി മാറ്റിവെച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടവിക്കും.
Comments