കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേക്ക് ; ബിജെപിക്ക് വന്‍തിരിച്ചടി, മോദിപ്രഭാവം ഏറ്റില്ല

google news
congress

ബെംഗളൂരു∙ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്ന കർണാടകയിൽ കോൺഗ്രസ് അധികാരത്തിലേക്ക്. ശക്തികേന്ദ്രങ്ങളിൽ മുന്നേറ്റമുണ്ടാക്കാനാകാതെ പോയ ബിജെപി തകർന്നടിഞ്ഞു. ഇതോടെ ദക്ഷിണേന്ത്യയിൽ ഭരണത്തിലുള്ള ഏക സംസ്ഥാനവും ബിജെപിയെ ‘കൈ’ വിട്ടു. കോൺഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം വിജയിച്ചു കയറുമ്പോഴും ബിജെപി വിട്ട് എത്തിയ ജഗദീഷ് ഷെട്ടർ ഹുബ്ബള്ളി–ധാർവാഡ് മണ്ഡ‍ലത്തിൽ പരാജയപ്പെട്ടു. കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ കനകപുരയിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. 

സിപിഎം ഏറെ പ്രതീക്ഷ പുലർത്തിയ ബാഗേപ്പള്ളി കോൺഗ്രസ് പിടിച്ചെടുത്തു. നിർണായക ശക്തിയാകുമെന്നു കരുതുന്ന ജനതാദളി (എസ്) ന് അവരുടെ പഴയ പ്രകടനം കാഴ്ചവയ്ക്കാനായില്ല. 4 മണ്ഡ‍ലങ്ങളിൽ സ്വതന്ത്രരാണ് മുന്നിൽ. ഇവരിൽ പലരും കോൺഗ്രസിന്റെയോ ബിജെപിയുടെയോ റിബലുകളാണ്.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ശിഗോണിൽ വിജയിച്ചു. കർണാടകയിൽ പാർട്ടിക്കേറ്റ പരാജയം സമ്മതിക്കുന്നുവെന്ന് ബൊമ്മെ അറിയിച്ചു. വരുണയിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ മുന്നിലാണ്. ചന്നപട്ടണത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി ലീഡ് ചെയ്യുന്നു. കോൺഗ്രസിന്റെ വിജയത്തിൽ രാജ്യതലസ്ഥാനത്ത് ഉൾപ്പെടെ ആഘോഷം തുടങ്ങി.
 

Tags