ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് ഡിആർഡിഒ ശാസ്ത്രജ്ഞനെ ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയിലെ ശാസ്ത്രജ്ഞൻ പ്രദീപ് കുരുൽക്കറിനെയാണ് പൂനയിൽനിന്ന് എടിഎസ് അറസ്റ്റ് ചെയ്തത്.
പാക് രഹസ്യാന്വേഷണ ഏജൻസിക്ക് വിവരങ്ങൾ കൈമാറിയെന്നാണ് ആരോപണം. വാട്സ്ആപ്പ്, വോയ്സ് കോളുകൾ, വീഡിയോകൾ എന്നിവയിലൂടെ പാക് രഹസ്യാന്വേഷണ ഏജൻസികളെ ബന്ധപ്പെട്ടെന്നാണ് കണ്ടെത്തൽ. റിസർച്ച് ആൻ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ഡയറക്ടറാണ് പ്രദീപ് കുരുൽക്കർ.
ഔദ്യോഗിക രഹസ്യ നിയമം (ഒഫീഷ്യൽ സീക്രട്ട് ആക്ട് 1923) പ്രകാരം മുംബൈ എടിഎസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പദവി ദുരുപയോഗം ചെയ്ത് പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വിവരങ്ങൾ കൈമാറിയെന്നുള്ളതാണ് എടിഎസ് വ്യക്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ സമൂഹമാധ്യമങ്ങള്‍ വഴി വോയ്സ് മെസേജുകളിലൂടെയും വിഡിയോ കോളുകളിലൂടെയും വിവരങ്ങൾ കൈമാറിയെന്നാണു പ്രാഥമിക കണ്ടെത്തൽ.
ഹണിട്രാപ്പ് വഴിയാണ് ഇതെല്ലാം നടന്നതെന്നാണ് എടിഎസ് പറയുന്നത്. ഇന്നലെയായിരുന്നു അറസ്റ്റ്. ഇന്ന് കോടതിയിൽ ഹാജരാക്കി എടിഎസ് കസ്റ്റഡിയിൽ വാങ്ങി. ചോദ്യംചെയ്യൽ ഇപ്പോഴും തുടരുകയാണ്. ഡിആർഡിഒയുടെ പരാതിപ്രകാരമാണ് എടിഎസ് ഇത്തരമൊരു നടപടിയിലേക്കു കടന്നിട്ടുള്ളത്. മിസൈലുകൾ ഉൾപ്പെടെയുള്ള ഡിആർഡിഒയുടെ തന്ത്രപ്രധാനമായ നിരവധി പദ്ധതികളിൽ കുരുൽക്കർ ഭാഗമായിട്ടുണ്ട്.