കോൽക്കത്ത: അധ്യാപകനിയമന അഴിമതിക്കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത പശ്ചിമബംഗാള്‍ വ്യവസായമന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ സുഹൃത്തിന്റെ വീട്ടിൽനിന്നും വീണ്ടും കോടികൾ പിടിച്ചു. പാര്‍ഥ ചാറ്റര്‍ജിയുടെ സുഹൃത്തും നടിയുമായ അർപിത മുഖർജിയുടെ ഫ്ളാറ്റിൽനിന്നും 30 കോടി രൂപയാണ് ഇഡി ഇന്ന് കണ്ടെത്തിയത്.
നേരത്തെ ഇവരുടെ മറ്റ് വസതികളിൽനിന്നായി 50 കോടിയോളം രൂപയും സ്വർണവും അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. കോൽക്കത്തയിലെ ചിനാർ പാർക്കിലെ ഫ്ളാറ്റിലാണ് ഇന്ന് റെയ്ഡ് നടന്നത്. പൂട്ടിക്കിടന്ന വീട് ബലമായി തുറന്നാണ് ഉദ്യോഗസ്ഥർ അകത്ത് പ്രവേശിച്ചത്.
അർപിതയുടെ രണ്ടാമത്തെ ഫ്ളാറ്റിൽനിന്ന് 29 കോടി രൂപയും അഞ്ച് സ്വർണവുമാണ് കണ്ടെത്തിയത്. കോൽക്കത്തയിലെ ബെൽഗാരിയയിലുള്ള അർപിതയുടെ വീട്ടിൽ 18 മണിക്കൂർ നീണ്ട റെയ്ഡ് അവസാനിപ്പിച്ച് ഇഡി മടങ്ങിയത് 10 ട്രങ്ക് പണവുമായാണ്. പുലർച്ചെയാണ് റെയ്ഡ് അവസാനിച്ചത്. രണ്ടാമത്തെ ഫ്ളാറ്റിൽ നിന്ന് പിടിച്ചെടുത്ത പണം എണ്ണത്തിട്ടപ്പെടുത്താൻ ഇഡി ഉദ്യോഗസ്ഥർ മൂന്ന് നോട്ട് എണ്ണൽ യന്ത്രങ്ങൾ ഉപയോഗിച്ചതായി പറയുന്നു.
നിയമന കുംഭകോണ കേസില്‍ അറസ്റ്റിലായ തൃണമൂല്‍ മുന്‍മന്ത്രി പാര്‍ഥാ ചാറ്റര്‍ജിയുടെ അടുത്ത അനുയായിയാണ് അര്‍പിത.
Comments