ന്യൂഡല്‍ഹി: കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ നടപ്പിലാക്കിയിരുന്ന എയര്‍ സുവിധ പോര്‍ട്ടലിലെ നിര്‍ബന്ധിത രജിസ്ട്രേഷന് ഇനി ചെയ്യേണ്ടതില്ല. നവംബര്‍ 21 രാത്രി 12 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതുസംബന്ധിച്ച് പുതുക്കിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രികര്‍ക്കാണ് ഈ രജിസ്ട്രേഷന് നിര്‍ബന്ധമാക്കിയിരുന്നത്.
കോവിഡ് കേസുകളില്‍ കാര്യമായ കുറവുണ്ടായതിനാലും വാക്സിനേഷന് രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞതിനാലുമാണ് സുവിധ പോര്‍ട്ടല്‍ രജിസ്ട്രേഷന് പിന്‍വലിക്കുന്നത്.
വിദേശയാത്രക്കാർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് നടപടി. ആഭ്യന്തര-അന്താരാഷ്ട്ര യാത്രക്കാർക്ക് വിമാനത്തിൽ മാസ്ക് നിർബന്ധമാക്കിയുള്ള ഉത്തരവും നേരത്തെ കേന്ദ്രം പിൻവലിച്ചിരുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു കീഴിലുള്ള പോർട്ടലാണ് എയർ സുവിധ. വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാർ കോവിഡ് വാക്സിനേഷൻ വിവരങ്ങളടങ്ങുന്ന സെൽഫ് ഡിക്ലറേഷൻ ഫോം പോർട്ടലിൽ സമർപ്പിക്കൽ നിർബന്ധമാക്കിയിരുന്നു.
വാക്സിനേഷൻ സ്റ്റാറ്റസ്, വാക്സിൻ ഡോസുകൾ, തിയതികൾ അടക്കമുള്ള വിവരങ്ങളാണ് പോർട്ടലിൽ ചേർക്കേണ്ടത്. നിയമം എടുത്തുമാറ്റിയെങ്കിലും വാക്സിനെടുക്കാണമെന്നാണ് യാത്രക്കാരോട് നിർദേശിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു. നിയമം ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽവരും. കോവിഡ് സാഹചര്യം രൂക്ഷമായാൽ തീരുമനം പുനഃപരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
വിമാനയാത്രയിൽ മാസ്കോ ഫെയ്സ് കവറോ ധരിക്കൽ നിർബന്ധമല്ലെന്ന് ദിവസങ്ങൾക്കു മുൻപാണ് പ്രഖ്യാപിച്ചത്. യാത്രക്കാർക്ക് വേണമെങ്കിൽ അവരുടെ ഇഷ്ടാനുസരണം ധരിക്കാമെന്നും മന്ത്രാലയം സൂചിപ്പിച്ചു.
Comments