ക്ഷേത്രോത്സവത്തിനിടെ ജനറേറ്ററില്‍ മുടി കുരുങ്ങി; ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

lavanya

ചെന്നൈ: ക്ഷേത്രോത്സവത്തിനിടെ ജനറേറ്ററില്‍ മുടി കുരുങ്ങി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. എസ് ലാവണ്യ (13) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയില്‍ രാത്രി 10 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്.

ലാവണ്യയും ഇളയ സഹോദരന്‍ ഭുവനേഷും (9) മുത്തച്ഛനും മുത്തശ്ശിയുമായ കാണ്ഡീപന്‍, ലത എന്നിവര്‍ക്കൊപ്പമാണ് താമസിച്ചിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു ഗ്രാമത്തിലെ ക്ഷേത്രോത്സവം. പ്രതിഷ്ഠയെ ആളുകള്‍ രഥത്തില്‍ കയറ്റുമ്പോള്‍ ഡീസല്‍ ജനറേറ്റര്‍ ഘടിപ്പിച്ച കാളവണ്ടി രഥത്തിന്റെ പിന്‍ഭാഗത്ത് വച്ചിരുന്നു. ഇതിനു സമീപം ഇരുന്ന ലാവണ്യയുടെ മുടി ജനറേറ്ററില്‍ കുരുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

എന്നാല്‍ ഉച്ചഭാഷിണിയുടെ ശബ്ദം കാരണം ലാവണ്യയുടെ നിലവിളി ആരും കേട്ടില്ല. പിന്നീട് ജനറേറ്റര്‍ ഓഫായപ്പോഴാണ് കുട്ടിയുടെ നിലവിളി ആളുകള്‍ കേട്ടത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലാവണ്യയെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച ലാവണ്യ മരണത്തിന് കീഴടങ്ങി. സംഭവത്തില്‍ മഗറല്‍ പൊലീസ് കേസെടുത്ത് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. ജനറേറ്റര്‍ ഓപ്പറേറ്റര്‍ മുനുസാമിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.

അതേസമയം, മൂന്ന് വര്‍ഷം മുമ്പ് ലാവണ്യയുടെ അമ്മ മരിച്ചിരുന്നു. അച്ഛന്‍ ശരവണന്‍ ചെന്നൈയിലാണ് ജോലി ചെയ്യുന്നത്. ലാവണ്യ പഠനത്തില്‍ മിടുക്കിയാണെന്നും മത്സരങ്ങളില്‍ പുരസ്‌കാരങ്ങള്‍  നേടിയിരുന്നതായും ഗ്രാമവാസികള്‍ പറയുന്നു.