ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യത്തെ ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്തു. രാജസ്ഥാനിലെ ഉദയപൂര്‍ സ്വദേശിയായ 73 കാരനാണ് മരണപ്പെട്ടത്.
ഡിസംബര്‍ 15നാണ് ഇയാള്‍ക്ക് കൊവിഡ് പോസിറ്റീവായത്. അന്നു മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രമേഹം, ഹൈപർടെൻഷൻ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളില്‍ ഒമിക്രോണ്‍ സാന്നിദ്ധ്യം കണ്ടെത്തിയത്. ഡിസംബര്‍ 25 നാണ് പരിശോധനാ ഫലം പുറത്തുവന്നത്. ഇതിന് പിന്നാലെ ഡിസംബര്‍ 31 പുലര്‍ച്ചെ 3.30ന് മരണപ്പെടുകയായിരുന്നു.
രണ്ട് ഡോസ് വാക്സിനുകളും എടുത്ത ഇയാള്‍ക്ക് കാര്യമായ യാത്ര ചരിത്രമോ സമ്പര്‍ക്കമോയില്ല.ഒമിക്രോൺ മരണമായി ഇതു റിപ്പോർട്ട് ചെയ്യുമെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോടു പറഞ്ഞു. രാജസ്ഥാൻ ആരോഗ്യ വകുപ്പും ഒമിക്രോൺ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ആകെ ഒമിക്രോൺ രോഗികളുടെ എണ്ണം 2,135 ആയി. മഹാരാഷ്ട്രയിലാണു കൂടുതൽ കേസുകൾ, 653. ഡൽഹിയിൽ 464 ഒമിക്രോൺ കേസുകളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 58,097 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
Comments