ശ്രീനഗർ: ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദിന്റെ അനുയായിയെ ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) അറസ്റ്റ് ചെയ്തു. കാഷ്മീരിലെ കുപ്വാര സ്വദേശിയായ മുഹമ്മദ് ഉബൈദ് മാലിക് ആണ് പിടിയിലായത്.
പാക്കിസ്ഥാനിൽ നിന്നുള്ള ജയ്ഷ് ഭീകരരുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്ന മാലിക്, ആയുധക്കടത്തിലും ഭീകരാക്രമണങ്ങൾക്കുള്ള ഗൂഢാലോചനയിലും പങ്കാളിയായിരുന്നുവെന്ന് എൻഐഎ അറിയിച്ചു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് കമാൻഡറിന് സൈനികരുടെയും സുരക്ഷാ സേനയുടെയും നീക്കത്തെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പ്രതികൾ കൈമാറുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയാതായി എൻഐഎ അറിയിച്ചു. ഭീകരവാദ ഗൂഡാലോചന കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മാലികിന്റെ പക്കൽ നിന്ന് ഭീകരവാദവുമായി ബന്ധപ്പെട്ട നിരവധി രേഖകൾ കണ്ടെത്തിയെന്നും വിശദമായ അന്വേഷണം നടത്തി വരികയാണെന്നും അധികൃതർ അറിയിച്ചു. കൂടാതെ, റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന സ്റ്റിക്കി ബോംബുകളും മാഗ്നറ്റിക് ബോംബുകളും പ്രതിയിൽ നിന്നും കണ്ടെത്തി. കൂടാതെ, പണം, മയക്കുമരുന്ന്, ആയുധങ്ങൾ, ഐഇഡി എന്നിവയും പ്രതിയുടെ പക്കലുണ്ടായിരുന്നു.
ദേശീയ അന്വേഷണ ഏജൻസിയുടെ കണ്ടെത്തലനുസരിച്ച് ജമ്മു കാശ്മീരിൽ ആക്രമണം നടത്തുന്നതിന് ആവശ്യമായ വസ്തുക്കൾ ഡ്രോണുകൾ വഴി ഇവർക്ക് കൈമാറുകയും അവ ഉപയോഗിച്ച് സ്‌ഫോടക വസ്തുക്കൾ നിർമിക്കുന്നു. ആക്രമണങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെയും സുരക്ഷാ സേനാംഗങ്ങളെയും ലക്ഷ്യമിട്ടാണ്.
Comments