ഡി.കെ. ശിവകുമാർ ഇന്ന് ഡൽഹിക്കില്ല, തീരുമാനം ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച്; മുഖ്യമന്ത്രി ചർച്ച നീളും

ബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം നീളുന്നു. മുഖ്യമന്ത്രി ചർച്ചയ്ക്കായി പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ ഇന്ന് ഡൽഹിയിലേക്ക് തിരിക്കില്ല. ശാരീരിക പ്രശ്നങ്ങളെ തുടർന്നാണ് ഇന്ന് നിശ്ചയിച്ച യാത്ര റദ്ദാക്കിയതെന്ന് ശിവകുമാർ പറഞ്ഞു.
എഐസിസി നേതൃത്വം മുഖ്യമന്ത്രി ചർച്ചയ്ക്കായി ശിവകുമാറിനെ ഡൽഹിക്ക് വിളിപ്പിച്ചിരുന്നു. മുതിർന്ന നേതാവ് സിദ്ധരാമയ്യ മുഖ്യമന്ത്രി ചർച്ചയ്ക്കായി ഡൽഹിയിൽ തുടരുകയാണ്. ഡികെയെയും സിദ്ധരാമയ്യയെയും ഒന്നിച്ചിരുത്തി ചർച്ച നടത്താമെന്ന നിലപാടിലായിരുന്നു എഐസിസി നേതൃത്വം. ഡികെ യാത്ര റദ്ദാക്കിയതോടെ മുഖ്യമന്ത്രിക്കായുള്ള കാത്തിരിപ്പ് നീളും.
ഹൈക്കമാൻഡ് സമ്മർദ്ദത്തിന് വഴങ്ങിയ ഡികെ ശിവകുമാർ, വൈകീട്ട് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ കർണാടകയിൽ താൻ നടത്തിയ ഒറ്റയാൾ പോരാട്ടം ഓർമ്മിപ്പിച്ചു. കഴിഞ്ഞ അഞ്ച് വർഷം കർണാടകയിൽ എന്തൊക്കെ സംഭവിച്ചെന്ന് ഇപ്പോൾ പറയുന്നില്ലെന്നും സമയം വരുമ്പോൾ പറയുമെന്ന മുന്നറിയിപ്പും ഡികെ ശിവകുമാർ നൽകുന്നു.
സിദ്ധരാമയ്യ ഡൽഹിയിലുണ്ടെങ്കിലും ഇതുവരെ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നാണ് വിവരം. കർണാടകയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സങ്കീർണമാവുകയാണ്. അതേസമയം, മുഖ്യമന്ത്രിയാകുമെന്ന ആത്മവിശ്വാസത്തിലാണ് സിദ്ധരാമയ്യ. കൂടുതൽ എംഎൽഎമാരുടെ പിന്തുണ തനിക്കാണെന്ന് ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ സിദ്ധരാമയ്യ അവകാശപ്പെട്ടു.
ആദ്യ ഘട്ടത്തിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായാൽ ഉപ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ ശിവകുമാറിന്റെ പേര് മാത്രം കൊണ്ടുവരാനുള്ള തിരക്കിട്ട ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. നിയുക്ത എംഎൽഎമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ റിപ്പോർട്ട് നിരീക്ഷകസമിതി ഇന്ന് ഹൈക്കമാന്റിന് കൈമാറും. ഉപ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ ശിവകുമാറിന്റെ പേര് മാത്രം കൊണ്ടുവരാനായാൽ നിലവിലെ കടമ്പകടന്ന് കർണാടകയിലെ മുഖ്യമന്ത്രിയുടെ പേര് വൈകാതെ പ്രഖ്യാപിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിനാകും.
ആദ്യ രണ്ടു വർഷം താനും പിന്നീടുളള മൂന്ന് വർഷം ശിവകുമാറും മുഖ്യമന്ത്രിയാകട്ടെ എന്നാണ് സിദ്ധരാമയ്യ മുന്നോട്ട് വെക്കുന്ന ഫോർമുലയെന്നാണ് സൂചന. ഇന്നലെ എംഎൽഎമാരുടെ അഭിപ്രായം തേടിയ നിരീക്ഷക സമിതി വൈകിട്ടോടെ ഡൽഹിയിലെത്തി ഹൈക്കമാന്റിന് റിപ്പോർട്ട് സമർപ്പിക്കും. ഇരു നേതാക്കൾക്കൊപ്പം നിൽക്കുന്ന, എംഎൽഎമാരെ സമവായത്തിൽ എത്തിക്കാനുള്ള ചർച്ചകളും കർണാടകയിൽ പുരോഗമിക്കുകയാണ്. മുഖ്യപന്ത്രിപദം ആർക്കെന്ന് തീരുമാനം ഉണ്ടായാൽ ഉടൻ മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്കും പാർട്ടി കടക്കും. വ്യാഴാഴ്ചയ്ക്കുള്ളിൽ സത്യപ്രതിജ്ഞ നടത്തണമെന്ന് തീരുമാനത്തിൽ തന്നെയാണ് കോൺഗ്രസ്.