ഹിജാബ് നിരോധനം പിന്‍വലിക്കുന്ന കാര്യം പരിശോധിക്കും: കര്‍ണാടക സര്‍ക്കാര്‍

google news
hijab
 

കര്‍ണാടക: സംസ്ഥാനത്ത് ഹിജാബ് നിരോധനം പിന്‍വലിക്കുന്നത് പരിഗണനയിലുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍. ആംനസ്റ്റി ഇന്ത്യയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഹിജാബ് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇക്കാര്യം പരിഗണനയിലുണ്ടെന്ന് മന്ത്രി ഡോ. ജി പരമേശ്വരന്‍ മറുപടി നല്‍കി.

'എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഞങ്ങള്‍ ഭാവിയില്‍ തീരുമാനിക്കും. ഇപ്പോള്‍ കര്‍ണാടകയിലെ ജനങ്ങള്‍ക്ക് നല്‍കിയ അഞ്ച് വാഗ്ധാനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്.' അദ്ദേഹം പറഞ്ഞു.

ഇത് നയപരമായ പ്രശ്‌നമാണെന്നും, ഈ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയമപരമായ വഴികള്‍ ആരായുമെന്നും സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ച് മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു. 

സ്‌കൂളുകളിലും കോളേജുകളിലും യൂണിഫോം നിര്‍ബന്ധമാണെന്നും ഹിജാബ് ധരിക്കുന്നതില്‍ വിട്ടുവീഴ്ചയും ഉണ്ടാകരുതെന്നും ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് കര്‍ണാടകയില്‍ ഹിജാബ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് കര്‍ണാടക ഹൈക്കോടതിയും തീരുമാനം ശരിവച്ചു.

പിന്നീട്, മുസ്ലീം വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍ ഉത്തരവിനെ എതിര്‍ക്കുകയും അന്തിമ വിധി വരുന്നതുവരെ ക്ലാസുകളില്‍ കയറാന്‍ വിസമ്മതിക്കുകയും ചെയ്തു. വിഷയം നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

Tags