ബംഗളൂരു: കർണാടകയിൽ മലയാളി വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരു നഴ്സിങ് കോളജ് അടച്ചുപൂട്ടി. ബംഗളുരു ഹൊറമാവിലെ സ്വകാര്യ നഴ്സിങ് കോളജാണ് പൂട്ടിയത്. മുന്നൂറ് വിദ്യാർഥികളിൽ 34 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾ ഇൻസ്റ്റിറ്റ്യുഷണൽ ക്വാറന്റീനിൽ കഴിയുന്നുണ്ടെന്നു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് കർണാടക ആരോഗ്യ മന്ത്രി ഡോ. കെ സുധാകർ നിർദേശിച്ചു.
അതേസമയം കേരളത്തിൽ നിന്നെത്തുന്ന മുഴുവൻ യാത്രക്കാർക്കും കർശന കോവിഡ് പരിശോധനയുമായി കര്‍ണാടകം. ട്രെയിനുകളിലെത്തുന്ന എല്ലാ യാത്രക്കാരെയും റെയിൽവേ സ്റ്റേഷനുകളിൽ നഗരസഭയുടെ കീഴിലുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്.
ആർടിപിസിആർ ഫലം കൈയിലുണ്ടെങ്കിലും റെയിൽവേ സ്റ്റേഷനിൽ വീണ്ടും ടെസ്റ്റ് നടത്തും. ടെസ്റ്റ് ഫലം ഒരു ദിവസത്തിൽ തന്നെ ലഭിക്കുന്ന രീതിയിലാണ് പരിശോധന. ഫലം പോസിറ്റീവാണെങ്കിൽ ക്വാറന്റീനിൽ പ്രവേശിപ്പിക്കും. ഏഴ് ദിവസത്തിന് ശേഷം വീണ്ടും ടെസ്റ്റ് നടത്തി ഫലം നെഗറ്റീവായാൽ മാത്രമേ ക്വാറന്റീൻ അവസാനിപ്പിക്കുകയുള്ളു.
Comments