ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധ പിടിവിട്ട് കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. കഴിഞ്ഞ വർഷം ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. 15,389പേര് രോഗമുക്തരായി. 534പേര് മരിച്ചു. 4.18 ആണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2,14,004പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 3,43,21,803പേര് രോഗമുക്തരായി. 4.82,551പേരാണ് മരിച്ചത്. 147.72പേര്‍ക്ക് രാജ്യത്ത് ഇതിനോടകം വാക്സിന് നല്‍കിയിട്ടുണ്ട്.
മഹാരാഷ്ട്രയിലും ബംഗാളിലും കോവിഡ് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 18,466പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ സംസ്ഥാനത്തെ സജീവ രോഗികളുടെ എണ്ണം 66,308 ആയി. രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം 2135 ആയി ഉയർന്നു. ഡൽഹിയിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതരുള്ളത്. കഴിഞ്ഞ ദിവസം 15,389 പേർ രോഗമുക്തി നേടി. ഇതുവരെ 3,43,21,803 പേരാണ് രാജ്യത്ത് കോവിഡ് മുക്തരായത്.
ബംഗാളില്‍ 9,073 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3,768 പേര് രോഗമുക്തി നേടി. 16 പേര് മരിച്ചു. മൂന്നാം തരംഗത്തെ തുടർന്ന് ഡൽഹിയും കർണാടകയും വാരാന്ത്യ കർഫ്യൂ ഏർപെടുത്തിയിരുന്നു. നിലവിൽ സംസ്ഥാനത്തെ കോവിഡ് കേസുകളിൽ 90 ശതമാനവും ബംഗളൂരുവിലാണെന്നും വ്യാപനത്തിന്റെ പ്രഭവകേന്ദ്രം ബംഗളൂരുവായെന്നും കർണാടക ആരോഗ്യമന്ത്രി ഡോ.കെ സുധാകർ വ്യക്തമാക്കിയിരുന്നു.
കോവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തില്‍ ഡല്‍ഹിയിലും മുംബൈയിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ഭരണകൂടം. ഡല്‍ഹിയില്‍ സര്‍ക്കാര്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കോവിഡ് വ്യാപനം ഇപ്പോഴുള്ള രീതിയില്‍ തുടര്‍ന്നാല്‍ മുംബൈയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും. വാരാന്ത്യ കര്‍ഫ്യൂവിന് പുറമെ ഡല്‍ഹിയില്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണവും കുറച്ചു. ബസ്, മെട്രോ സര്‍വീസുകള്‍ മാറ്റമില്ലാതെ തുടരും.
അവശ്യ സര്‍വീസുകളില്‍ ഉള്ള ജീവനക്കാര്‍ ഒഴികെയുള്ളവര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പ്രതിദിന കോവിഡ് കേസുകള്‍ 20,000 കവിഞ്ഞാല്‍ മുംബൈയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മുംബൈ മേയര്‍ കിഷോരി പട്നേക്കര്‍ പറഞ്ഞു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അടുത്തദിവസം വാര്‍ത്താസമ്മേളനം വിളിക്കും. നഗരത്തിലെ ആള്‍ക്കൂട്ടത്തില്‍ കുറവുവന്നില്ലെങ്കില്‍ മിനി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മേയര്‍ പറഞ്ഞു.
Comments