ചണ്ഡിഗഡ്: രഹസ്യവിവരങ്ങൾ പാക് ഏജൻസിയായ ഐ.എസ്.ഐക്ക് ചോർത്തി നൽകിയ സൈനികനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തു. അംബാല ജില്ലയിലെ നരൈൻഗഡ് സ്വദേശിയായ രോഹിത് കുമാർ ആണ് ബുധനാഴ്ച അറസ്റ്റിലായത്. നിലവിൽ അദ്ദേഹം ഭോപ്പാലിൽ സൈന്യത്തിലെ എഞ്ചിനീയറിങ് റെജിമെന്റിൽ ഹവൽദാറായി ജോലിചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് രോഹിത് ലീവിന് നാട്ടിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ തനിക്കൊരു പാക് ഏജന്റുമായി ബന്ധമുണ്ടെന്നും ഫോട്ടോകൾ അടക്കമുള്ള രഹസ്യ വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം സമ്മതിക്കുകയായിരുന്നു.
രണ്ട് മൊബൈൽ ഫോണുകളാണ് വിവരങ്ങൾ കൈമാറുന്നതിനായി രോഹിത് ഉപയോഗിച്ചിരുന്നത്. ഇവ രണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തു. മൊബൈൽ ഫോണിലെ വിവരങ്ങൾ മുഴുവൻ പരിശോധിച്ച ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാവൂ എന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ഹാമിദ് അക്തർ പറഞ്ഞു.
Comments