റാഞ്ചി: ജാർഖണ്ഡിലെ ധൻബാദില്‍ അഡിഷനൽ സെഷൻസ് ജഡ്ജിയായിരുന്ന ഉത്തം ആനന്ദിന്റെ കൊലപാതകത്തിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ. ജാർഖണ്ഡിലെ സി.ബി.ഐ കോടതിയാണ് രണ്ടു പ്രതികൾക്ക് ഇന്ന് ശിക്ഷ വിധിച്ചത്. കഴിഞ്ഞയാഴ്ചയാണ് കോടതി ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
2021 ജൂലൈ 28ന് രാവിലത്തെ നടത്തത്തിനിടെയാണ് ആനന്ദിനെ പ്രതികൾ ഓട്ടോയിടിച്ച് കൊലപ്പെടുത്തിയത്. കേസിൽ ഓട്ടോ ഡ്രൈവറായ ലഖാൻ വർമ, സഹായി രാഹുൽ വർമ എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. സമീപത്തെ സ്ഥാപനങ്ങളിൽനിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ കൂടി പരിശോധിച്ചതിൽനിന്ന് ആനന്ദിനെ വാഹനമിടിക്കുന്നത് വ്യക്തമായി. വാഹനം ഇടിച്ച ശേഷം പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
തുടക്കത്തിൽ പ്രത്യേക പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്. കേസ് പിന്നീട് ജാർഖണ്ഡ് സർക്കാർ സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
Comments