
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പ്രശംസിച്ച് മുതിർന്ന ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യൻ സ്വാമി. മമത ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം. ആര്‍ക്കും ബ്ലാക്ക്‌മെയിൽ ചെയ്യാൻ പറ്റാത്ത ആളാണ് മമതയെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. കൊൽക്കത്തയിൽ ഫിക്കി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"മമത ബാനർജി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം. അവർ ധീരയായ സ്ത്രീയാണ്. 34 വർഷമായി അവർ കമ്മ്യൂണിസ്റ്റുകാരോട് എങ്ങനെയാണ് പോരാടുന്നതെന്ന് നോക്കൂ. അവർ ഇപ്പോൾ എന്താണ് ചെയ്യുന്നതെന്ന് നോക്കൂ"- കൊൽക്കത്തയിൽ നടന്ന ഒരു പരിപാടിയിൽ സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.
കേന്ദ്ര ഏജൻസികളെ ഭയന്ന് മറ്റ് നേതാക്കൾ ഇന്ന് സർക്കാരിനെ അധികം വിമർശിക്കുന്നില്ല. ഇഡിയെയും സിബിഐയെയും ഇവർ ഭയപ്പെടുന്നു. ഇത് രാജ്യത്തിന്റെ ജനാധിപത്യത്തിന് നല്ലതല്ല. എന്നാൽ മമത ബാനർജി ധൈര്യശാലിയാണ്. ഇടതുപക്ഷത്തിനെതിരെ അവർ എങ്ങനെയാണ് നിലപാട് സ്വീകരിച്ചതെന്ന് നമുക്ക് പഠിക്കാം. ഇന്നത്തെ സാഹചര്യത്തിൽ ആരെയും ഭയക്കാതെ ധൈര്യത്തോടെ നിൽക്കുന്ന ഏക നേതാവ് മമത ബാനർജിയാണെന്നും അദ്ദേഹം പറഞ്ഞു.
"എനിക്ക് കുറേ ആളുകളെ അറിയാം. അവർ നിലവിലെ സർക്കാരിനെതിരെ ഒരു പരിധിക്കപ്പുറം പോകില്ല. കാരണം ഇ.ഡിയോ മറ്റെന്തെങ്കിലുമോ വരുമെന്ന് അവർ ഭയപ്പെടുന്നു. അത് ഇന്ത്യൻ ജനാധിപത്യത്തിന് നല്ലതല്ല. ഭരണകക്ഷിയുടെ സുഹൃത്തല്ലാത്ത പ്രതിപക്ഷത്തെയാണ് ഇന്ത്യയ്ക്ക് ആവശ്യം"- സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.