
ഇംഫാൽ: മണിപ്പൂര്‍ സംഘർഷത്തിൽ ആശങ്കയറിച്ച് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ്. മൂന്ന് പള്ളികളും നിരവധി വീടുകളും അഗ്നിക്കിരയാക്കി. നിരവധി പേര്‍ പലായനം ചെയ്തു. സാഹചര്യം ഇപ്പോഴും ആശങ്കജനകമായി തുടരുകയാണെന്നും സിബിസിഐ പറഞ്ഞു.
വിഷയത്തില്‍ പോലീസ് ഇടപെട്ടത് വൈകിയാണെന്നും സിബിസിഐ വിമര്‍ശിച്ചു. അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് മേഖലയില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.
ജനാധിപത്യത്തിന്റെ അമ്മയെന്ന് ഇന്ത്യയെ വിശേഷിപ്പിക്കുന്ന കേന്ദ്രസർക്കാർ ജനാധിപത്യത്തിന് അന്ത്യം കുറിക്കാൻ പോന്ന വർഗീയ കലാപങ്ങൾക്ക് അറുതിവരുത്താൻ ഉചിതമായ നടപടികൾ കൈകൊണ്ട് മണിപ്പൂരിൽ സമാധാനം സംജാതമാക്കണം. വർഗീയ രാഷ്ട്രീയം ജനാധിപത്യത്തിന്റെ അന്തകൻ ആണെന്ന് സത്യം തിരിച്ചറിഞ്ഞ് സമാധാന സ്ഥാപനത്തിനായി ജനാധിപത്യ ഭരണ സംവിധാനത്തെ സ്‌നേഹിക്കുന്ന രാഷ്ട്രീയപാർട്ടികൾ ശക്തമായി രംഗത്തുവരണമെന്നും കർദിനാൾ ബസേലിയോസ് ക്‌ളീമിസ് കാതോലിക്ക ബാവ ആവശ്യപ്പെട്ടു.
മണിപ്പൂർ സംഘർഷത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ബംഗളുരു ബിഷപ്പ് പീറ്റർ മച്ചാഡോ രംഗത്തെത്തിയിരുന്നു. 41% ക്രിസ്ത്യൻ ജനസമൂഹം ഭയത്തോടെയാണ് കലാപഭൂമിയിൽ ജീവിക്കുന്നത്. ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ ഉള്ള ഉത്തരവാദിത്തം ബിജെപി സർക്കാരിന് ഉണ്ട്. നിരവധി ക്രിസ്ത്യൻ പള്ളികൾ നശിപ്പിക്കപ്പെട്ടു. മണിപ്പൂരിൽ നിലനിൽക്കുന്നത് ഭയാനക സാഹചര്യമാണ്. മതവിശ്വാസത്തിന്റെ പേരിൽ ജനങ്ങൾ ആക്രമിക്കപ്പെടുന്നു. കേന്ദ്ര സർക്കാരിന്റെ ഇടപെടൽ അടിയന്തരമായി വേണമെന്നും ബിഷപ്പ് പീറ്റർ മച്ചാഡോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.