
ന്യൂഡൽഹി: ഡൽഹി സർക്കാരിനെതിരായ ഓർഡിനൻസിൽ എൻ.സി.പി യുടെ പിന്തുണ തേടി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. ഡൽഹിയിലെ ഉദ്യോഗസ്ഥനിയമനവുമായി ബന്ധപ്പെട്ട ബില്ലിനെ എതിർക്കണമെന്ന് കെജ്‍രിവാൾ ആവശ്യപ്പെട്ടു. പിന്തുണ തേടിയ കെജ്രിവാൾ ശരത് പവാറുമായി കൂടികാഴ്ച നടത്തി.
ഓർഡിനൻസ് ബില്ലായി രാജ്യസഭയിൽ എത്തിയാൽ അതിനെ എതിർത്ത് തോൽപ്പിക്കും എന്നാണ് കൂടികാഴ്ചക്ക് ശേഷം ശരത് പവാർ പറഞ്ഞത്. ഇതിനായി ബി.ജെ.പി ഇതര കക്ഷികളെല്ലാം ഇതിനായി ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മുംബൈയിലെ യശ്വന്ത്‌റാവു ചവാന്‍ സെന്ററിലായിരുന്നു കൂടിക്കാഴ്ച. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, ഡല്‍ഹി മന്ത്രി അദിഷി മര്‍ലെന, എഎപി എംപി രാഘവ് ഛദ്ദ തുടങ്ങിയവരും കെജ്‌രിവാളിന് ഒപ്പമുണ്ടായിരുന്നു.
തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ കേന്ദ്രം ഓര്‍ഡിനന്‍സിലൂടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഇത് രാജ്യത്തിന് നല്ലതല്ലെന്നും പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ കെജ്‌രിവാള്‍ പറഞ്ഞു. ഓര്‍ഡിനന്‍സ് വിവാദത്തില്‍ കേന്ദ്രത്തിനെതിരായ എഎപിയുടെ പോരാട്ടത്തെ പിന്തുണച്ചതിന് എന്‍സിപി അധ്യക്ഷനോട് കെജ്‌രിവാള്‍ നന്ദിയും അറിയിച്ചു.
കഴിഞ്ഞ ദിവസം ഇതേ ആവശ്യവുമായി ശിവസേന നേതാവ് (യു.ബി.ടി) ഉദ്ധവ് താക്കറെയുമായും കെജ്‌രിവാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമായി കൂടികാഴ്ച നടത്താൻ സമയം ചോദിച്ചിട്ടുണ്ടെന്ന് കെജ്‌രിവാൾ അറിയിച്ചു. നീതിഷ് കുമാർ, മമത ബാനർജി, ഉദ്ധവ് താക്കറെ തുടങ്ങിയ പ്രതിപക്ഷ നേതാക്കളുമായി കെജ്‌രിവാൾ കൂടികാഴ്ച നടത്തിയിരുന്നു.
അടുത്ത പാർലമെന്റ് സമ്മേളനത്തിൽ ബില്ലായി അവതരിപ്പിച്ചു പാസാക്കിയില്ലെങ്കിൽ ഓർഡിനൻസ് അസാധുവാകും. ലോക്‌സഭയിൽ ബില്ല് പാസാക്കാൻ ബി.ജെ.പിക്ക് ഭൂരിപക്ഷം ഉണ്ടെങ്കിലും രാജ്യസഭയിൽ ഏതെങ്കിലും പ്രതിപക്ഷ കക്ഷികളുടെ സഹായം കൂടി വേണം. രാജ്യസഭയിൽ ബില്ലിനെ എതിർക്കണമെന്നാണ് കെജ്‌രിവാളിന്റെ ആവശ്യം. മെയ് 11ന് വന്ന സുപ്രിംകോടതി വിധിയെ മറികടക്കാനുള്ള ഓർഡിനൻസ് കൊണ്ടുവന്നത് 19ന് കോടതി വേനലവധിക്ക് പിരിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു