ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫി സാക്കിര്‍ നായിക്ക് ഉള്‍പ്പെടെയുള്ള തീവ്ര ഇസ്ലാമിക 'മത പ്രചാരക'രുടെ ആശയങ്ങളെ പിന്തുടര്‍ന്നിരുന്നതായി എന്‍.ഐ.എ. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന താരിക് ജമീല്‍, ഇസ്‌റാര്‍ അഹമദ്, തൈമൂര്‍ അഹമ്മദ് എന്നിവരേയും ഷാരൂഖ് പിന്തുടര്‍ന്നിരുന്നതായി എന്‍.ഐ.എ അറിയിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി ഷഹീന്‍ബാഗില്‍ പത്തിടത്ത് പരിശോധന നടത്തിയതിന് പിന്നാലെയാണ് എന്‍.ഐ.എയുടെ വിശദീകരണം.
ഡൽഹിയിൽ 10 ഇടത്ത് റെയ്ഡ് നടന്നു. മൊബൈൽ ഫോൺ , ലാപ്ടോപ്പ്, ഹാർഡ് ഡിസ്ക് എന്നിവ കസ്റ്റഡിയിലെടുത്തുവെന്ന് എൻഐഎ വ്യക്തമാക്കി. ഷാരൂഖ് സെയ്ഫിയുമായി ബന്ധമുള്ളവരുടെ സ്വത്തുവകകളും എൻഐഎ പരിശോധിച്ചു. ഷാരൂഷ് സെയ്ഫിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എലത്തൂരില്‍ തീവണ്ടിയില്‍ തീവെപ്പ് നടത്താന്‍ ഷാരൂഖിനെ മറ്റാരെങ്കിലും സഹായിച്ചിരുന്നോ, തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എന്‍.ഐ.എ. പ്രധാനമായും അന്വേഷിച്ചത്. റെയ്ഡിനൊടുവില്‍ എന്‍ഐഎ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ല.
ഷഹീൻ ബാഗിൽ ഇന്ന് രാവിലെയാണ് ദേശീയ അന്വേഷണ ഏജൻസി പരിശോധന ആരംഭിച്ചത്. പ്രതി ഷാറൂഖ് സെയ്ഫിയുമായി ബന്ധപ്പെട്ട ഒന്‍പത് സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്ന് ഏജന്‍സി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. സെയ്ഫിയുടെ ബന്ധുക്കളുടെ വീടുകളിലും മറ്റു കേന്ദ്രങ്ങളിലും പരിശോധന നടക്കുന്നുണ്ട്.
ഏപ്രില്‍ രണ്ടിനായിരുന്നു എലത്തൂരിലെ തീവെപ്പ്. കേരള പോലീസ് യു.എ.പി.എ. ചുമത്തിയതിന് പിന്നാലെ കേസ് ഏറ്റെടുത്ത എന്‍.ഐ.എ. അതിന് ശേഷം ആദ്യമായാണ് ഈ രീതിയില്‍ വിപുലമായ റെയ്ഡ് നടത്തുന്നത്.
ആഭ്യന്തര മന്ത്രാലയത്തിന് (എംഎച്ച്എ) കീഴിലുള്ള ‘കൗണ്ടർ ടെററിസം ആൻഡ് കൗണ്ടർ റാഡിക്കലൈസേഷൻ’ (സിടിസിആർ) ഡിവിഷൻ പുറപ്പെടുവിച്ച ഉത്തരവിനെത്തുടർന്ന് ഏപ്രിൽ പകുതിയോടെയാണ് ഏജൻസി കേരള പൊലീസിൽ നിന്ന് കേസ് ഏറ്റെടുക്കുന്നത്.