ന്യൂഡൽഹി: ഡൽഹി നങ്കലിൽ ഒൻപത് വയസ്സുള്ള ദലിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവതി ഡൽഹി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. 400 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കുറ്റപത്രത്തിൽ ശ്മശാനയത്തിലെ പൂജാരി ഉൾപ്പെടെ നാലു പേരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. 55കാരനായ പുരോഹിതൻ രാധേ ശ്യാം, തൊഴിലാളികളായ കുൽദീപ് സിങ്, സലിം അഹമദ്, ലക്ഷ്മി നാരായൺ എന്നിവർക്കെതിരെയാണ് കുറ്റപത്രം. ഇവർക്കെതിരെ മതിയായ തെളിവുകളുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.
കൊലപാതകം, കൂട്ടബലാത്സംഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും പോക്സോ, എസ്.സി/എസ്.ടി നിയങ്ങളിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പ്രതികൾ നാലുപേരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ആഗസ്റ്റ് അഞ്ചിന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.
ആഗസ്റ്റ് ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബലമായി സംസ്കരിക്കുകയായിരുന്നു. തങ്ങളുടെ സമ്മതമില്ലാതെ മകളുടെ മൃതദേഹം സംസ്കരിച്ചുവെന്ന് മാതാപിതാക്കൾ പറഞ്ഞതോടെയാണ് അയൽക്കാർ വിവരമറിഞ്ഞത്. ഇതോടെ ശ്മശാനത്തിന് സമീപം നാട്ടുകാർ ഒത്തുകൂടുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. സംഭവത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷധം ശക്തമായിരുന്നു.
Comments