മാധ്യമപ്രവർത്തകരെ പിന്തുണച്ച് നിതീഷ്; ബഹിഷ്‌കരണ തീരുമാനത്തിൽ ‘ഇന്ത്യ’യിൽ ഭിന്നത

പട്‌ന: ഇന്ത്യാ സഖ്യം ചില വാര്‍ത്താ അവതാരകരേയും ചാനല്‍ ചര്‍ച്ചകളും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതിനു പിന്നാലെ മാധ്യമ സ്വാതന്ത്ര്യത്തെ പിന്തുണച്ച് സഖ്യത്തിലെ പ്രമുഖ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. എല്ലാവര്‍ക്കും അവരുടേതായ അവകാശങ്ങളുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരെ പിന്തുണച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ചാനല്‍ അവതാരകരെ ബഹിഷ്‌കരിച്ചതിനെക്കുറിച്ച് തനിക്കറിയില്ലായിരുന്നെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു.
‘‘എനിക്ക് ഇതിനെക്കുറിച്ച് ഒരു ധാരണയുമില്ല. ഞാൻ മാധ്യമപ്രവർത്തകരെ പിന്തുണയ്ക്കുന്നു. മാധ്യമപ്രവർത്തകർ അവർക്കിഷ്ടമുള്ളത് എഴുതും. അവർക്ക് അവകാശങ്ങളുണ്ട്, ഞാൻ ആർക്കും എതിരല്ല’’– അദ്ദേഹം പറഞ്ഞു.
"എല്ലാവര്‍ക്കും സര്‍വസ്വാതന്ത്ര്യമുണ്ടായിരിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരും അവര്‍ക്ക് ഇഷ്ടമുള്ളതെന്താണോ അതെഴുതും. അവര്‍ നിയന്ത്രിക്കപ്പെടുന്നുണ്ടോ? ഞാനത് എപ്പോഴെങ്കിലും ചെയ്തിട്ടുണ്ടോ? അവര്‍ക്കും അവകാശങ്ങളുണ്ട്. ഞാന്‍ ആര്‍ക്കും എതിരല്ല"- നിതീഷ് പറഞ്ഞു.
നിതീഷ് കുമാറിന്റെ ജനതാദൾ (യുണൈറ്റഡ്) ഇന്ത്യ മുന്നണിയുടെ ഭാഗമാണ്. ഇന്ത്യ മുന്നണി ബഹിഷ്‌കരിക്കുന്ന 14 വാർത്താ അവതാരകരുടെ പട്ടിക പുറത്തുവിട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കേന്ദ്രം ഭരിക്കുന്നവര്‍ ഇതിനകംതന്നെ ചില മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിച്ചിട്ടുണ്ടെന്നും ഇന്ത്യാ സഖ്യത്തിന് എന്തോ സംഭവിക്കുന്നതായി അനുഭവപ്പെട്ടതിനാലായിരിക്കും ബഹിഷ്‌കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അർണബ് ഗോസ്വാമി (റിപ്പബ്ലിക് ടി.വി.), അമൻ ചോപ്ര (ന്യൂസ് 18), അമീഷ് ദേവ്ഗൺ (ന്യൂസ് 18), അദിതി ത്യാഗി (ഇന്ത്യ എക്സ്പ്രസ്), ചിത്ര ത്രിപാഠി (ആജ് തക്), ഗൗരവ് സാവന്ത് (ഇന്ത്യ ടുഡേ), പ്രാചി പരാശർ (ഇന്ത്യ ടി.വി.), ആനന്ദ് നരസിംഹൻ (ന്യൂസ് 18), സുശാന്ത് സിൻഹ (ടൈംസ് നൗ നവഭാരത്), ശിവ് അരൂർ (ഇന്ത്യ ടുഡേ), റൂബിക ലിയാഖത്ത് (ഇന്ത്യ 24), സുധീർ ചൗധരി (ആജ് തക്), അശോക് ശ്രീവാസ്തവ്, നാവിക കുമാർ (ടൈംസ് നൗ) എന്നീ വാർത്താ അവതാരകർക്കാണ് ഇന്ത്യ മുന്നണി ബഹിഷ്കരണം ഏർപ്പെടുത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം