'ജനങ്ങളെ തടഞ്ഞ് ബുദ്ധിമുട്ടിക്കേണ്ട'; സീറോ ട്രാഫിക്ക് പ്രോട്ടോക്കോള്‍ ഒഴിവാക്കി സിദ്ധരാമയ്യ; കമ്മിഷണർക്കു നിർദേശം നൽകി

google news
siddaramaiah
 

ബെംഗളുരൂ: ‘സീറോ ട്രാഫിക്ക്’ പ്രോട്ടോക്കോൾ പിൻവലിക്കാൻ ബെംഗളുരൂ സിറ്റി പൊലീസ് കമ്മിഷണറിന് നിർദേശം നൽകിയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ജനങ്ങൾ നേരിടുന്ന യാത്രാ ദുരിതം നേരിൽ കണ്ടതിനെ തുടർന്നാണ് നടപടി. ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ സിദ്ധരാമയ്യ തന്നെയാണ് അറിയിച്ചത്.


തന്‍റെ വാഹനം കടന്ന് പോകുമ്പോൾ മറ്റ് വാഹനങ്ങൾ തടഞ്ഞ് ഗതാഗതം സുഗമമാക്കേണ്ടെന്നും സീറോ ട്രാഫിക് പ്രോട്ടോക്കോൾ മാറ്റാൻ കമ്മീഷണർക്ക്‌ നിർദേശം നൽകിയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മറ്റ് വാഹനങ്ങൾ തടയുന്നത് മൂലം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് നിർദേശമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.

‘എന്റെ വാഹനവ്യൂഹത്തിനായി സീറോ ട്രാഫിക് പ്രോട്ടോക്കോൾ ആവശ്യമില്ലെന്ന് ബെംഗളൂരു പൊലീസ് കമ്മീഷണറോട് പറഞ്ഞിട്ടുണ്ട്. വാഹനവ്യൂഹം കടന്നുപോകുന്ന ഇടങ്ങളിൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് നേരിട്ട് മനസിലാക്കിയതിനാലാണിത്’-സിദ്ധരാമയ്യ കുറിച്ചു.

ഗവർണർ, മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി തുടങ്ങിയവരും കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വിഐപികൾ യാത്ര ചെയ്യുന്ന വേളയിലാണ് സീറോ ട്രാഫിക്ക് നടപ്പാക്കിയിരിക്കുന്നത്. മറ്റു വാഹനങ്ങൾ എല്ലാം തടഞ്ഞ് വിഐപി വാഹനങ്ങൾക്ക് സുഗമമായി പോകുന്നതിന് വഴി ഒരുക്കുന്നതാണ് സീറോ ട്രാഫിക്ക് എന്നത് കൊണ്ട് അർഥമാക്കുന്നത്.
  
മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും സീറോ ട്രാഫിക്ക് വേണ്ടെന്ന് വച്ചിരുന്നു. പകരം സിഗ്നലുകൾ ഒഴിവാക്കിയായിരുന്നു അദ്ദേഹം യാത്ര ചെയ്തിരുന്നത്.

നേരത്തെ അഞ്ചിന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ അധികാരമേറ്റ് മണിക്കൂറുകള്‍ക്കകം സിദ്ധരാമയ്യ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗമാണ് അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ വിളിച്ചുചേര്‍ക്കുന്ന അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം എല്ലാം പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

Tags