കൊൽക്കത്ത: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ മുതൽ അവധി പ്രഖ്യാപിച്ചു. സ്വകാര്യ, സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരെ മാത്രം വെച്ച് പ്രവർത്തിക്കും. ഒമിക്രോണിന്റെ വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
നിലവിൽ രാത്രി 10 മണി മുതൽ രാവിലെ അഞ്ച് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നീന്തൽ കുളങ്ങൾ, ജിമ്മുകൾ, ബ്യൂട്ടിപാർലറുകൾ, മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയവ നാളെ മുതൽ പ്രവർത്തിക്കില്ല. ശനിയാഴ്ച മാത്രം 4,512 പുതിയ കോവിഡ് കേസുകളാണ് ബംഗാളിൽ റിപ്പോർട്ട് ചെയ്തത്.
തിയറ്ററുകൾ, ബാറുകൾ, ഹോട്ടലുകൾ എന്നിവ 50 ശതമാനം ആളുകളെ വെച്ച് പ്രവർത്തിപ്പിക്കാം. മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മാളുകളും രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ച് വരെ നടത്താം. കല്ല്യാണങ്ങളിലും മറ്റ് സാമൂഹിക പരിപാടികളിലും 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ 20 പേർക്കും പങ്കെടുക്കാം.