കർണാടകയിലെ സത്യപ്രതിജ്ഞാ ചടങ്ങ്: ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് ക്ഷണം; പിണറായിയെയും കെജ്രിവാളിനെയും ഒഴിവാക്കി

ബെംഗളൂരു: കർണാടകത്തിൽ കോൺഗ്രസ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി ഇതര മുഖ്യമന്ത്രിമാരെ ക്ഷണിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. എന്നാൽ ബിജെപിക്ക് പുറമെ, കേരളം ഭരിക്കുന്ന സിപിഎം മുഖ്യമന്ത്രി പിണറായി വിജയനും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമില്ല. മറ്റ് കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് പുറമെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കും.
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻസിപി അധ്യക്ഷൻ ശരദ് പവാർ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാർ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ്, ജമ്മു കശ്മീരിലെ നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുള്ള, എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. നിയമസഭാ കക്ഷി യോഗ ശേഷം നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും രാജ്ഭവനിലേക്ക് പോയി സർക്കാർ രൂപീകരിക്കാൻ അവകാശ വാദം ഉന്നയിക്കും.
അരവിന്ദ് കെജ്രിവാളിനും പിണറായി വിജയനും ഇതുവരെ ക്ഷണമില്ല. അതേസമയം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ നേതാവ് ഡി രാജയെയും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ക്ഷണിച്ചു.
നാടകീയ നീക്കങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിലാണ് സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി ഔദ്യോഗികമായി കോൺഗ്രസ് പ്രഖ്യാപിച്ചത്. കെ സി വേണുഗോപാലും രൺദീപ് സിംഗ് സുർജേവാലയും ചേർന്നാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏക ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറിനെയും തീരുമാനിച്ചു.
ആഭ്യന്തര വകുപ്പുകളടക്കമുള്ള സുപ്രധാന വകുപ്പുകളാണ് ഡി കെ ശിവകുമാറിന് നൽകിയിരിക്കുന്നത്. കൂടാതെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കർണാടക പിസിസി അധ്യക്ഷനായി ഡികെ തുടരും. ശനിയാഴ്ച ഉച്ചക്ക് 12.30നായിരിക്കും സത്യപ്രതിജ്ഞ. മുഖ്യമന്ത്രിക്കൊപ്പം ഏതാനും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. സമാന ചിന്താഗതിക്കാരായ പാർട്ടി നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് കോൺഗ്രസ് അറിയിച്ചതിന് പിന്നാലെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ഡൽഹി മുഖ്യമന്ത്രി കെജ്രിവാളിനെയും ക്ഷണിക്കാതിരുന്നത്.