ന്യൂഡൽഹി: പഞ്ചാബിൽ സുരക്ഷാവീഴ്ചയുണ്ടായതിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഠിംഡാ വിമാനത്താവളത്തിൽ ജീവനോടെ തിരിച്ചെത്തിയതിനു മുഖ്യമന്ത്രിയെ നന്ദി അറിയിക്കണമെന്ന് മോദി പറഞ്ഞു. വിമാനത്താവള ഉദ്യോഗസ്ഥരോടായിരുന്നു പ്രധാനമന്ത്രി പരിഹാസരൂപേണ ഇക്കാര്യം പറഞ്ഞത്.
‘ജീവനോടെ എനിക്ക് ബടിന്‍ഡ വിമാനത്താവളത്തില്‍ എത്താന്‍ കഴിഞ്ഞതിന് നിങ്ങളുടെ മുഖ്യമന്ത്രിയോട് നന്ദി അറിയിച്ചേക്കൂ’, എന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ആവശ്യമായ സുരക്ഷയൊരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതിലുള്ള രോഷപ്രകടനമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകളില്‍ ഉണ്ടായിരുന്നത്.
Officials at Bhatinda Airport tell ANI that PM Modi on his return to Bhatinda airport told officials there,“Apne CM ko thanks kehna, ki mein Bhatinda airport tak zinda laut paaya.” pic.twitter.com/GLBAhBhgL6
— ANI (@ANI) January 5, 2022
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ 42,750 കോടിയുടെ വികസന പദ്ധതിക്ക് തറക്കല്ലിടുന്നത് അടക്കമുള്ള പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി എത്തിയത്. ബുധനാഴ്ച ഉച്ച കഴിഞ്ഞ് ഹുസൈനിവാലയിലെ ദേശീയ സ്മാരകത്തില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കാന്‍ പോകുന്നതിനിടെയാണ് സുരക്ഷാ വീഴ്ചയുണ്ടായത്.
ബഠിംഡയിലെ മേൽപ്പാലത്തിൽ പ്രധാനമന്ത്രി 20 മിനിറ്റോളം കുടുങ്ങി. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം മേൽപ്പാലത്തിൽ എത്തിയപ്പോൾ പ്രതിഷേധക്കാർ തടയുകയായിരുന്നു.
പഞ്ചാബ് സർക്കാർ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കിയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരോപിച്ചു. അതേസമയം, സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി വിശദീകരിച്ചു.
പ്രധാനമന്ത്രിയുടെ ഇന്നത്തെ പഞ്ചാബിലെ റാലികൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. മഴ മൂലം റദ്ദാക്കുന്നതായാണ് വിശദീകരണം. പ്രധാനമന്ത്രി ഉത്തർപ്രദേശിലെ ലക്നോവിൽ നടത്താനിരുന്ന റാലിയും റദ്ദാക്കിയിട്ടുണ്ട്.