ന്യൂഡൽഹി: താലിബാനുമായി ചർച്ച നടത്തിയതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിന് മുൻഗണന നൽകിയാണ് ചർച്ച നടത്തിയതെന്നാണ് വിശദീകരണം.
നിലവില്‍ കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തന സജ്ജമല്ല. പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഉടന്‍ തന്നെ കാബൂളില്‍നിന്ന് ഇന്ത്യക്കാരെ പൂർണമായി തിരികെയെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
താലിബാനുമായി തുടർചർച്ച ഉണ്ടാകുമോയെന്ന് ഇപ്പോൾ പറയാനാകില്ല. വിദേശകാര്യമന്ത്രാലയത്തിലെ അഫ്ഗാൻ സെൽ തുടരും. ദോഹയിലെ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
അഫ്ഗാനിലെ സര്‍ക്കാര്‍ രൂപവത്കരണത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന് അറിയില്ലെന്നും അരിന്ദം ബാഗ്ചി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏതു തരത്തിലുള്ള സര്‍ക്കാരാണ് അഫ്ഗാനിസ്താനില്‍ രൂപവത്കരിക്കപ്പെടുക എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങളോ അതിന്റെ സ്വഭാവമോ അറിയില്ലെന്ന് ബാഗ്ചി വ്യക്തമാക്കി. അതേക്കുറിച്ച് പുതുതായി വിവരങ്ങളൊന്നും ഇല്ലെന്നും ഉഹാപോഹങ്ങള്‍ പ്രചരിപ്പിക്കാന്‍ താല്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്താന്റെ മണ്ണ് ഒരുതരത്തിലുമുള്ള ഭീകരവാദത്തിനും ആരും ഉപയോഗപ്പെടുത്താതിരിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും ബാഗ്ചി പറഞ്ഞു.
ചൊവ്വാഴ്ച ഇന്ത്യ താലിബാനുമായി ഔദ്യോഗിക ബന്ധത്തിന് തുടക്കം കുറിച്ചിരുന്നു. ഇന്ത്യയുടെ ഖത്തറിലെ അംബാസിഡര്‍ ദീപക് മിത്തല്‍, താലിബാന്റെ ദോഹയിലെ രാഷ്ട്രീയ ഓഫീസ് മേധാവി മൊഹമ്മദ് അബ്ബാസ് സ്റ്റാനെക്സായിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. താലിബാന്റെ ഭാഗത്തുനിന്നുള്ള അഭ്യര്‍ഥനയെ തുടര്‍ന്നായിരുന്നു കൂടിക്കാഴ്ച. ദോഹയിലെ ഇന്ത്യന്‍ എംബസിയിലാണ് കൂടിക്കാഴ്ച നടന്നത്.
Comments