അനുവദിച്ച സമയം കഴിഞ്ഞു; ഉദ്ഘാടന ദിനം പുതിയ പാര്‍ലമെന്റ് വളയുമെന്ന് ഗുസ്തി താരങ്ങൾ

ന്യൂഡൽഹി: ഉദ്ഘാടന ദിനം പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നിൽ വനിതാ മഹാപഞ്ചായത്ത് നടത്തുമെന്ന് പ്രഖ്യാപിച്ച് ഗുസ്തി താരങ്ങൾ. ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ നടപടി ആവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങൾ പുതിയ സരമമുഖം തുറന്നിരിക്കുന്നത്.
ലൈംഗികാരോപണം നേരിടുന്ന റെസ്ലിങ് ഫെഡറേഷന് പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ് ശരണ്‍ സിങ്ങിനെതിരെ പതിനഞ്ച് ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കണമെന്ന് താരങ്ങള്‍ അന്ത്യശാസനം നല്‍കിയിരുന്നു. നല്കിയ സമയം ഞായറാഴ്ചയോടെ അവസാനിച്ചിട്ടും ബ്രിജ്ഭൂഷണെതിരെ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഗുസ്തി താരങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് കടന്നത്. അനുവദിച്ച സമയത്തിനുള്ളില്‍ നടപടിയുണ്ടായില്ലെങ്കില്‍ സമരത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് താരങ്ങള്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നതാണ്.
ഹരിയാനയില്‍ ചേര്‍ന്ന യോഗത്തിന്റെ അടിസ്ഥാനത്തിലാണ് താരങ്ങളുടെ തീരുമാനം. രാജ്യത്തെ പെണ്മക്കള്ക്കു വേണ്ടിയുള്ള പോരാട്ടമാണിതെന്നും പ്രതിഷേധത്തില്‍ പങ്കുചേരാന്‍ എല്ലാ സ്ത്രീകളോടും തങ്ങള്‍ അഭ്യര്‍ഥിക്കുകയാണെന്നും ഗുസ്തി താരവും ഒളിമ്പിക് മെഡല്‍ ജേതാവുമായ ബജ്രംഗ് പുനിയ വ്യക്തമാക്കി.
ഗുസ്തി താരങ്ങളിൽ സാക്ഷി മാലിക്കും അവരുടെ ഭർത്താവ് സത്യവർത് കദിയനും മഹാപഞ്ചായത്തിൽ പങ്കെടുത്തു. ബജ്റംഗ് പുനിയയും വിനേഷ് ഫോഗട്ടും ജന്തർ മന്തറിലെ സമര സ്ഥലത്ത് തങ്ങി.
മെയ് 28-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. പോലീസ് അതീവ സുരക്ഷയാണ് പ്രദേശത്ത് പ്രഖ്യാപിച്ചിരിക്കുന്നത്.
അതിനിടെ ഗുസ്തി താരങ്ങൾക്ക് പിൻതുണ പ്രഖ്യാപിച്ച് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വലിയ തോതിൽ കർഷകർ ഡൽഹിയിലേക്ക് എത്തുമെന്ന കണക്കുകൂട്ടലിൽ ഡൽഹി പോലീസ് സംസ്ഥാന അതിർത്തികളിൽ കനത്ത സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു.