ന്യൂഡൽഹി: ട്രെയിനുകൾ അകാരണമായി വൈകി ഓടിയാൽ യാത്രക്കാർക്ക് റെയിൽവേ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രിംകോടതി. 2016 ൽ കുടുംബത്തോടൊപ്പം ജമ്മുവിലേക്ക് യാത്ര ചെയ്യുമ്പോൾ ട്രെയിൻ നാല് മണിക്കൂർ വൈകിയതിനെ തുടർന്ന് നഷ്ടം നേരിട്ട യാത്രക്കാരന് നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ ഉത്തരവ് ശരിവച്ചാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.
ജസ്റ്റിസ്മാരായ എം ആർ ഷാ, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
2016ൽ ട്രെയിൻ വൈകിയതിനെ തുടർന്ന് ജമ്മുവിൽ നിന്നും ശ്രീനഗറിലേക്കുള്ള വിമാനയാത്രയിൽ തടസം നേരിട്ട സജയ് ശുക്ലയാണ് റെയിൽവേക്കെതിരെ സുപ്രീം കോടതിയിൽ പരാതി നൽകിയത്. ശുക്ലയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി 30,000 രൂപ നഷ്ടപരിഹാരമായി നൽകാൻ റെയിൽവേയോട് ആവശ്യപ്പെട്ടു. വിമാനം വൈകിയതിനെ തുടർന്ന് ഇയാൾക്ക് 25,000 രൂപയോളം അധിക ചിലവ് വഹിക്കേണ്ടിവന്നു.
യാത്രക്കാരുടെ സമയം വിലപ്പെട്ടതാണ്. വ്യക്തമായ കാരണങ്ങൾ ഇല്ലാതെ ട്രെയിൻ വൈകിയാൽ റെയിൽവേ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു.
Comments