സമീർ വാങ്കഡെക്ക് ആശ്വാസം; തിങ്കളാഴ്ച വരെ നിർബന്ധിത നടപടി പാടില്ലെന്ന് ബോംബെ ഹൈക്കോടതി

google news
sameer wankhede
മുംബൈ: മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെക്കെതിരെ സിബിഐയുടെ നിർബന്ധിത നടപടി പാടില്ലെന്ന് ബോംബെ ഹൈക്കോടതി. തിങ്കളാഴ്ച വരെയാണ് നടപടി പാടില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ നിർദേശം. സിബിഐയുടെ എഫ്ഐആർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് വാങ്കഡെ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. 

ഷാരൂഖ് ഖാനുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെ വാങ്കഡെ കോടതിയിൽ സമർപ്പിച്ചു. ആര്യൻ ഖാനെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരനടപടിയുടെ ഭാഗമായാണ് തനിക്കെതിരായി കേസ് എന്നാണ് ഹർജിയിൽ സമീർ വാങ്കഡെ ചൂണ്ടിക്കാണിക്കുന്നത്. 

അതിനിടെ സമീർ വാങ്കഡെയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി വിജിലൻസ് റിപ്പോർട്ട് പുറത്തുവന്നു. റിയ ചക്രവർത്തി, ആര്യൻ ഖാൻ എന്നിവരുൾപ്പെടെ നിരവധി ഉന്നതരുമായി ബന്ധപ്പെട്ട കേസുകൾക്ക് മേൽനോട്ടം വഹിച്ച വാങ്കഡെ കണക്കിൽപെടാത്ത സ്വത്ത് സമ്പാദിച്ചതായും കുടുംബവുമായി നിരവധി തവണ വിദേശ ‍യാത്രകൾ നടത്തിയതായും എൻ.സി.ബിയുടെ വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.

ആര്യൻ ഖാനെ മയക്കുമരുന്ന് കേസിൽ കുടുക്കാതിരിക്കാൻ ഷാരൂഖ് ഖാനോട് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ വാങ്കഡെയ്‌ക്കെതിരെ സി.ബി.ഐ അന്വേഷണം നടക്കുന്നതിനിടെയാണ് വിജിലൻസ് റിപ്പോർട്ട്. 

Tags