മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസിൽ (Drug Party Case) അറസ്റ്റിലായ ആര്യൻ ഖാന്റെ (Aryan Khan) ഡ്രൈവറെ എൻസിബി Narcotics Control Bureau) കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ആര്യന് ഖാന് പാര്‍ട്ടിയില്‍ പങ്കെടുക്കാനായി പോയ മേര്സിഡസ് ബെന്‍സ് കാര്‍ ഓടിച്ചിരുന്നത് മിശ്രയാണെന്ന നിഗമനത്തിലാണ് ചോദ്യംചെയ്യലിന് വിളിപ്പിച്ചത്.
ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മിശ്രയ്ക്ക് എന്‍.സി.ബി സമ്മന്‍സ് അയച്ചിരുന്നു. ആര്യന് ഖാന്റെ ബന്ധങ്ങളെക്കുറിച്ച് നന്നായി അറിയാവുന്ന ആളെന്ന നിലയിലായിരുന്നു എന്‍സിബിയുടെ ചോദ്യംചെയ്യല്‍. ഷാരൂഖിന് വേണ്ടിയും ഇടയ്ക്ക് ഇയാൾ വാഹനമോടിക്കാറുണ്ട്.
അതേസമയം കേസന്വേഷണവുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ഇംതിയാസ് ഖത്രിയെയും എന്‍സിബി ഓഫീസിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തു. രാവിലെ ഇദ്ദേഹത്തിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയതിനു പിന്നാലെയായിരുന്നു ചോദ്യംചെയ്യല്‍. റെയ്ഡില്‍ ലഹരി വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല.
കഴിഞ്ഞ ദിവസമാണ് ആര്യന് ഖാന് കോടതി ജാമ്യം നിഷേധിച്ച് ജയിലിലേക്ക് അയച്ചത്. ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യനും ഒപ്പം അറസ്റ്റിലായ അഞ്ച് പ്രതികളും കഴിയുന്നത്. മുന്മുന് ധമേജയേയും മറ്റൊരു വനിതയേയും ബൈക്കുള ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
എന്‍സിബി കസ്റ്റഡി അവസാനിച്ചതിന് പിന്നാലെയാണ് കോടതി ആര്യന് ഉള്‍പ്പെടെയുള്ള പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. 14 ദിവസത്തേക്കാണ് ആര്യനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
Comments