
ഡൽഹി: ലൈംഗികാരോപണ പരാതിയിൽ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ രാജ്യവ്യാപകമായി മെഴുകുതിരി കത്തിച്ച് പ്രതിഷേധം. മുഴുവൻ ജനങ്ങളും പ്രതിഷേധത്തിന്റെ ഭാഗമാകാൻ കായികതാരങ്ങൾ അഭ്യർത്ഥിച്ചു.
ചണ്ഡീഗഡ് ഐഎൻടിയുസിയുടെയും കിസാൻ യൂണിയന്റെയും അംഗങ്ങൾ ഗുസ്തിക്കാർക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മെഴുകുതിരി മാർച്ച് നടത്തി.
അതേസമയം, ബ്രിജ്ഭൂഷൺ ലൈംഗികാതിക്രമം നടത്തിയെന്ന് ഗുസ്തി താരങ്ങൾ മൊഴി നൽകി. പ്രായപൂർത്തിയാകാത്ത രണ്ട് താരങ്ങൾ അടക്കം നാലുപേരാണ് ബ്രിജ് ഭൂഷണെതിരെ മൊഴി നൽകിയത്. ശ്വാസോച്ഛാസം പരിശോധിക്കാനെന്ന വ്യാജേന ബ്രിജ്ഭൂഷൺ മാറിടത്തിലും വയറിലും സ്പർശിച്ചെന്നാണ് മൊഴി. സമാനമായ രീതിയിൽ ഓഫീസ് ഉൾപ്പെടെ എട്ടിടങ്ങളിൽ ബ്രിജ്ഭൂഷൺ പെരുമാറിയെന്ന് മൊഴിയിൽ പറയുന്നു. ഇത് തങ്ങൾക്ക് ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുണ്ടാക്കിയെന്നും മൊഴിയിലുണ്ട്.
ബ്രിജ്ഭൂഷണെതിരെ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം 14-ാം ദിവസവും തുടരുകയാണ്. വലിയ പ്രതിഷേധമുയർന്നിട്ടും ബ്രിജ്ഭൂഷണെ ഇതുവരെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല.