ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപി-ടിആർഎസ് പോരിനെ തുടർന്ന് സംസ്ഥാനം സംഘർഷാവസ്ഥയിലേക്ക്. ബിജെപി അധ്യക്ഷൻ ബി സഞ്ജയ് കുമാറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതോടെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കലുഷിതമാകുകയാണ്.
കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് അധ്യാപക സംഘടനകളുടെ പ്രതിഷേധത്തിൽ പങ്കെടുത്തതിന് കഴിഞ്ഞ ദിവസമാണ് സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തത്. സഞ്ജയ് കുമാർ അടക്കമുള്ള ബിജെപി പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിചാർജ് നടത്തിയിരുന്നു.
സംസ്ഥാന അധ്യക്ഷനെ ജുഡിഷ്യൽ കസ്റ്റഡിയിലാക്കിയതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ തെലങ്കാന സർക്കാരിനെതിരെ രംഗത്തെത്തി. ജനാധിപത്യത്തിന് മരണമണി മുഴക്കുകയാണ് ചന്ദ്രശേഖർ റാവു സർക്കാരെന്ന് അമിത് ഷാ പ്രതികരിച്ചു. പൊലീസിനെ ഉപയോഗിച്ച് മനുഷത്വരഹിത നീക്കമാണ് സർക്കാർ നടത്തുന്നതെന്ന ആരോപണവുമായി ബിജെപി പ്രതിഷേധം ശക്തമാക്കുകയാണ്.