ഛണ്ഡീഗഢ്: ഹരിയാനയിലെ ഒഴിഞ്ഞ സ്കൂൾ കെട്ടിടത്തിൽ പത്തുവയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ 18 വയസ്സുകാരനെയും എട്ട് പ്രായപൂർത്തിയാകാത്ത കുട്ടികളെയും പൊലീസ് പിടികൂടി. പ്രതികൾ കുറ്റകൃത്യം ചിത്രീകരിച്ച് വിഡിയോ ഓൺലൈനിൽ അപ്ലോഡ് ചെയ്തതായും പൊലീസ് അറിയിച്ചു.
മെയ് 24ന് റെവാരി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി വീടിന് പുറത്ത് കളിക്കുന്നതിനിടെ പ്രതികളിലൊരാൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഗ്രാമത്തിലെ ഒഴിഞ്ഞ സ്കൂൾ കെട്ടിടത്തിലേക്ക് കൊണ്ടുവന്ന് ബലാത്സംഗം ചെയ്തു.
18 വയസ്സുകാരനാണ് ഇതിൻെറ വിഡിയോ പകർത്തിയത്. പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഈ വിഡിയോ മറ്റുള്ളവർക്ക് കൈമാറി പ്രചരിപ്പിച്ചു. കേസിൽ ഉൾപ്പെട്ട അഞ്ചുപേർ പത്തിനും 12നും ഇടയിൽ പ്രായമുള്ളവരാണെന്നും പൊലീസ് പറഞ്ഞു.
ഒമ്പത് പ്രതികളിൽ അഞ്ചുപേരും ഇരയുടെ അടുത്ത ബന്ധുക്കളാണ്. വാട്ട്സ്ആപ്പിൽ വീഡിയോ പ്രചരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് കുടുംബം സംഭവം അറിയുന്നത്. തുടർന്ന് ജൂൺ ഒമ്പതിന് പൊലീസിൽ പരാതി നൽകുകയായിരുന്നു.