ജെ.എൻ.യു.വിൽ 'കേരള സ്‌റ്റോറി'യുടെ പ്രത്യേക പ്രദർശനവുമായി എബിവിപി; പ്രതിഷേധവുമായി ഇടതു വിദ്യാർഥി സംഘടനകൾ

google news
The Kerala Story screened at JNU amid protest by left-wing student group
 

ന്യൂഡല്‍ഹി: രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടെ ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ 'ദ കേരള സ്റ്റോറി' സിനിമയുടെ പ്രത്യേക പ്രദര്‍ശനം. ഇടതുപക്ഷ വിദ്യാര്‍ഥികളുടെ പ്രതിഷേധങ്ങള്‍ക്കിടെ എ.ബി.വി.പി.യുടെ നേതൃത്വത്തിലാണ് യൂണിവേഴ്സിറ്റിയില്‍ സിനിമാ പ്രദര്‍ശനം നടത്തിയത്. 

സുദീപ്തോ സെൻ സംവിധാനം ചെയ്ത സിനിമ മേയ് അഞ്ചിന് റിലീസ് ആകാനിരിക്കെയാണ് ജെഎൻയുവിൽ പ്രത്യേക പ്രദർശനം നടത്തിയത്. കാമ്പസിലെ കണ്‍വന്‍ഷന്‍ സെന്റര്‍ ഓഡിറ്റോറിയത്തിൽ നടന്ന പ്രദര്‍ശനത്തിന് നിരവധി വിദ്യാര്‍ഥികള്‍ എത്തിയിരുന്നു.

അതിനിടെ സിനിമ പ്രദര്‍ശനത്തിനെതിരെ ക്യാംപസിനകത്ത് എസ്എഫ്ഐ പ്രതിഷേധിച്ചു. സബര്‍മതി ഹോസ്റ്റലിന് സമീപത്തായി മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ സംഘടിച്ചു. സംഘപരിവാര്‍ നുണ ഫാക്ടറിയുടെ ഉല്‍പന്നമാണ് സിനിമയെന്ന് എസ്എഫ്ഐ പറഞ്ഞു.

 മേയ് അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 32,000 പെണ്‍കുട്ടികള്‍ കേരളത്തില്‍നിന്ന് പശ്ചിമേഷ്യയില്‍ പോയി ഐ.എസ്.ഐ.എസില്‍ ചേര്‍ന്നുവെന്ന് അവകാശപ്പെടുന്നതാണ് സിനിമ. ഇത് കേരളത്തെയും മുസ്‌ലിം സമൂഹത്തെയും അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നിരവധി കോണുകളില്‍നിന്ന് പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

സിനിമ പ്രദർശിപ്പിക്കുന്നതിന് അടിയന്തര സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും, അത് ഹൈക്കോടതി തള്ളിയിരുന്നു. അതേസമയം, സംഭവത്തിൽ സെൻസർ ബോർഡിനോട് ഉൾപ്പെടെ കോടതി വിശദീകരണം തേടുകയും ചെയ്തു. സിനിമയുടെ ടീസർ മാത്രമല്ലേ കണ്ടിട്ടുള്ളൂവെന്ന് ഹർജിക്കാരനോട് ചോദിച്ച ഹൈക്കോടതി, ഹർജി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.

Tags